സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ നേരിടാൻ ശക്തമായ നിയമങ്ങൾ ആവശ്യമെന്ന് മന്ത്രി

ബെംഗളൂരു: സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ വേണമെന്ന് ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടു റാവു. കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ സ്ത്രീകളുടെ സുരക്ഷ അവലോകനം ചെയ്യാൻ സംസ്ഥാനത്ത് പുതിയ കമ്മിറ്റി രൂപീകരിച്ചതായി അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ വളരെ പ്രധാനമാണ്. നിയമങ്ങളും ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ വനിതാ ഡോക്ടർമാരുടെ സുരക്ഷയ്ക്കായി പുതിയ നയം രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിലുള്ള സുരക്ഷാ നടപടികൾ വർധിപ്പിച്ച് വനിതാ മെഡിക്കൽ പ്രൊഫഷണലുകളെ സംരക്ഷിക്കുന്നതിനാണ് സർക്കാർ ഊന്നൽ നൽകുക. എല്ലാ മെഡിക്കൽ കോളേജുകളിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലും ഹോസ്റ്റലുകളിലും കൂടുതൽ സ്ട്രീറ്റ് ലൈറ്റുകൾ, സിസിടിവി കാമറകൾ, പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവ ഉറപ്പാക്കണം. കൂടാതെ അധിക സുരക്ഷാ നടപടികൾ സർക്കാർ നടപ്പിലാക്കും. സ്ത്രീകളുടെ ശുചിമുറികളിലെ സുരക്ഷയ്ക്കും സർക്കാർ മുൻഗണന നൽകുമെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര സർക്കാരിൻ്റെയും സുപ്രീം കോടതിയുടെയും മാർഗനിർദേശങ്ങൾക്കനുസൃതമായിരിക്കും ഈ നടപടികളെന്നും അദ്ദേഹം ഉറപ്പുനൽകി. കൂടാതെ, പോഷ് ആക്ട് പ്രകാരം രൂപീകരിച്ച ആഭ്യന്തര പരാതി കമ്മിറ്റികൾ എല്ലാ കോളേജുകളിലും രൂപീകരിക്കും. മെഡിക്കൽ മേഖലയിൽ സ്ത്രീകൾ മുന്നോട്ടുവെക്കുന്ന ഏത് പരാതികളും ഈ കമ്മിറ്റികൾ പരിഹരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: KARNATAKA | DINESH GUNDU RAO
SUMMARY: Strong laws should be made to deal with crimes against women, says Karnataka Minister Gundu Rao

LEAVE A REPLY

Please enter your comment!
Please enter your name here