ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശിന് കിരീടം. തുടര്‍ച്ചയായി രണ്ടാം തവണയാണ് ബംഗ്ലാദേശ് കിരീടത്തില്‍ മുത്തമിടുന്നത്. ഏറെക്കുറെ ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ 59 റൺസിനാണ് ബംഗ്ലദേശ് ഇന്ത്യയെ വീഴ്ത്തിയത്. ബംഗ്ലാദേശിന്റെ മുഹമ്മദ് ഇഖ്ബാല്‍ ഹസന്‍ ഇമോന്‍ ആണ് ഫൈനലിലേയും ടൂര്‍ണമെന്റിലേയും താരം.
മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലദേശ് 49.1 ഓവറിൽ 198 റൺസിന് എല്ലാവരും പുറത്തായി. ബാറ്റർമാർ കൂട്ടത്തോടെ നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ മറുപടി 35.2 ഓവറിൽ 139 റൺസിൽ അവസാനിച്ചു. കൂട്ടത്തകർച്ചയ്‌ക്കിടയിലും പൊരുതിനിന്ന ക്യാപ്റ്റൻ മുഹമ്മദ് അമാനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഹാര്‍ദിക് രാജ് 24(21), കാര്‍ത്തികേയ 21(43) എന്നിവര്‍ മാത്രമാണ് പിന്നീട് പിടിച്ച് നിന്നത്. ഓപ്പണര്‍മാരായ ആയുഷ് മാത്രെ 1(8), 13കാരന്‍ വൈഭവ് സൂര്യവംശി 9(7) എന്നിവര്‍ നിരാശപ്പെടുത്തി. നിഖില്‍ കുമാര്‍ 0(2), വിക്കറ്റ് കീപ്പര്‍ ഹര്‍വംശ് പംഗാലിയ 6(6) എന്നിവരും നിറംമങ്ങിയത് ഇന്ത്യക്ക് തിരിച്ചടിയായി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന് വേണ്ടി റിസാന്‍ ഹുസൈന്‍ 47(65), മുഹമ്മദ് ഷിഹാബ് ജെയിംസ് 40(67), വിക്കറ്റ് കീപ്പര്‍ ഫരീദ് ഹസന്‍ 39(49) എന്നിവരുടെ പ്രകടനങ്ങളാണ് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യക്ക് വേണ്ടി യുദ്ധജിത് ഗുഹ, ചേതന്‍ ശര്‍മ്മ, ഹാര്‍ദിക് രാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കിരണ്‍ ചോര്‍മാലെ, കെ.പി കാര്‍ത്തികേയ, ആയുഷ് മാത്രെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സെമിയിൽ ഇന്ത്യ ശ്രീലങ്കയെ അനായാസം കീഴടക്കിയപ്പോൾ പാക്കിസ്ഥാനെ 7 വിക്കറ്റിനു തോൽപിച്ചായിരുന്നു ബംഗ്ലദേശിന്റെ മുന്നേറ്റം. ടൂർണമെന്റിൽ ഇതുവരെ 8 തവണ ചാംപ്യൻമാരായ ഇന്ത്യ 2021ലാണ് അവസാനമായി കിരീടമുയർത്തിയത്. 2023ൽ സെമിയിൽ ബംഗ്ലദേശിനോട് തോറ്റ് പുറത്തായ ഇന്ത്യ, ഇത്തവണ ഫൈനലിൽ അതേ എതിരാളികളോടു വീണ്ടും പരാജയം ഏറ്റുവാങ്ങി.
<BR>
TAGS : UNDER19 CRICKET
SUMMARY : India lost in U-19 Asia Cup final; The title goes to Bangladesh