ബെംഗളൂരു: ബെംഗളൂരു ടണൽ റോഡ് പദ്ധതിക്കായി കടമെടുക്കാനൊരുങ്ങി ബിബിഎംപി. 19,000 കോടി രൂപ കടമെടുക്കാനാണ് തീരുമാനം. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ബാങ്കുകളിൽ നിന്നുമാണ് കടമെടുക്കുക. ഭൂമി ഏറ്റെടുക്കൽ ഒഴികെ 16,500 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കുന്നത്. ഭൂമി ഏറ്റെടുക്കലിന് 2,500 കോടി രൂപ കൂടി ചെലവ് വരുമെന്നും ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥ് പറഞ്ഞു.
ടണൽ റോഡ് പദ്ധതിയിൽ രണ്ട് സ്‌ട്രെച്ചുകളാണ് പ്രധാനമായും ഉണ്ടാകുക. 18 കിലോമീറ്റർ നീളമുള്ള നോർത്ത് – സൗത്ത് ഇടനാഴി ഹെബ്ബാൾ മേൽപ്പാലത്തെയും സിൽക്ക് ബോർഡ് ജങ്ഷനെയും ബന്ധിപ്പിക്കും. 22 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ ഇടനാഴി കെആർ പുരത്തെ ബന്ധിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയാറാക്കിയിട്ടുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 19,000 കോടി രൂപ കടമെടുക്കാനാണ് ബിബിഎംപിയുടെ ആലോചന. 2025 ഏപ്രിലിൽ ആദ്യ ഗഡുവും 2027 ഡിസംബറോടെ മുഴുവൻ വായ്പയും സ്വീകരിക്കുമെന്ന് തുഷാർ ഗിരിനാഥ് പറഞ്ഞു. നഗരത്തിൻ്റെ വികസനം കണക്കിലെടുത്ത് തിരക്ക് കുറയ്ക്കാനും യാത്രാ സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ടണൽ റോഡ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.
TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: BBMP to fund from outside for tunnel road project