ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനം ഓടിച്ചാൽ ലൈസൻസ് റദ്ദാക്കുമെന്ന് ട്രാഫിക് പോലീസ്. ഫുട്പാത്തുകളിലൂടെ വാഹനങ്ങൾ ഓടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന ബൈക്ക്, കാർ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യുമെന്ന് ട്രാഫിക് പോലീസ് ഇതിന് മുമ്പും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഇത്തവണ ലൈസൻസ് പൂർണമായും റദ്ദാക്കാനാണ് തീരുമാനമെന്നും, നയത്തിൽ ഇളവ് വരുത്തില്ലെന്നും സിറ്റി പോലീസ് മേധാവി ബി. ദയാനന്ദ പറഞ്ഞു. നിയമലംഘകർക്കെതിരെ പിഴയും ചുമത്തും. ഫുട്പാത്തുകളിലൂടെ കാൽനടയാത്രക്കാരുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനാണ് നടപടി.
നഗരത്തിൽ ഫുട്പാത്തുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണത്തിൽ അടുത്തിടെ വർധനവുണ്ടായിട്ടുണ്ട്. ഇത് കാൽനടയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കിയിട്ടുണ്ട്. അതേസമയം ജനുവരി 27 മുതൽ ഫെബ്രുവരി 2 വരെ ബെംഗളൂരുവിലുടനീളം മദ്യപിച്ച് വാഹനമോടിച്ചതിന് (ഡിഡി) ഏകദേശം 62,300 വാഹനങ്ങൾ ട്രാഫിക് പോലീസ് പരിശോധിച്ചതായി ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) എം. എൻ. അനുചേത് പറഞ്ഞു. പരിശോധനയിൽ 800 ഓളം ഡ്രൈവർമാർ മദ്യപിച്ചതായി ട്രാഫിക് പോലീസ് കണ്ടെത്തി. ഇവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും 80 ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
TAGS: BENGALURU | DRIVING
SUMMARY: Driving license to be suspended for riding on footpaths