ന്യൂഡല്‍ഹി: ഹൈസ്‌കൂള്‍ തലത്തില്‍ പാതിവഴിയില്‍ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഏറ്റവും കുറവ് കേരളത്തില്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് കേരളത്തിന്റെ മുന്നേറ്റം വ്യക്തമാക്കുന്നത്. ദക്ഷിണേന്ത്യയില്‍ കര്‍ണാടകയാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്ന സംസ്ഥാനം. ദേശീയ ശരാശരിയേക്കാള്‍ ഏറെ ഉയര്‍ന്നതാണ് കര്‍ണാടകയിലെ കണക്ക്.
ഒമ്പത്, പത്ത് ക്ലാസുകളില്‍ എത്തുമ്പോഴേക്കും കുട്ടികള്‍ പഠനം നിർത്തുകയാണ്. ഇങ്ങനെ പഠനം നിര്‍ത്തുന്ന വിദ്യാര്‍ഥികളുടെ ദേശീയ ശരാശരി 14.1 ശതമാനമാണ്. കര്‍ണാടകയില്‍ ഇത് 22.2 ശതമാനമാണെന്നാണ് കണക്കുകള്‍. അതേസമയം, കേരളത്തില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്ത കുട്ടികളുടെ നിരക്ക് 3.4 ശതമാനം മാത്രമാണ്. തമിഴ്‌നാട് 7.8 ശതമാനം, തെലങ്കാന 11.43, ആന്ധ്ര പ്രദേശ് 12.48 എന്നിങ്ങനെയാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കണക്കുകള്‍.
ദേശീയ തലത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കര്‍ണാടകയേക്കാള്‍ മോശം അവസ്ഥയാണ് ബിഹാര്‍, അസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളത്. ബിഹാറില്‍ 25.63 ശതമാനം കുട്ടികള്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നില്ല. അസമില്‍ ഇത് 25.07 ശതമാനമാണ്. പശ്ചിമ ബംഗാളില്‍ 17.87 ശതമാനം കുട്ടികള്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നില്ല എന്നാണ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്.
SUMMARY: Kerala has the fewest number of children who have not completed high school, followed by Karnataka; latest report by the Union Education Ministry