കൊച്ചി: മെട്രോ റെയില്‍പ്പാലത്തിന്‍റെ മുകളില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്‍റെ മകൻ നിസാറാണു മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട-എസ്‌എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനുകള്‍ക്കിടയില്‍ ആയിരുന്നു സംഭവം. ഇയാളെ അതീവഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം വൈകാതെ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. വടക്കേകോട്ടയില്‍ നിന്ന് തൃപ്പൂണിത്തുറയ്ക്കു ടിക്കറ്റ് എടുത്ത ശേഷമാണു നിസാർ പ്ലാറ്റ്ഫോമില്‍ പ്രവേശിച്ചത്. തുടർന്നു പ്ലാറ്റ്ഫോമും മറികടന്നു പുറത്തേക്ക് ഓടുകയായിരുന്നു. ഇയാള്‍ പുറത്തേക്ക് കടക്കുന്നതു കണ്ടതോടെ മെട്രോ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ട്രെയിനുകളുടെ ഓട്ടം നിർത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേന അടക്കം സ്ഥലത്തെത്തി.
ഇയാളെ അനുനയിപ്പിച്ചു താഴെയിറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ താഴേക്കു ചാടിയാല്‍ പിടിക്കുന്നതിനു വല ഉള്‍പ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാല്‍ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. സംഭവത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പരിശോധനകള്‍ക്ക് ശേഷം മെട്രോ സർവീസ് പുനരാരംഭിച്ചു.
SUMMARY: A young man died after jumping from the Kochi Metro tracks onto the road