ജറുസലേം: ഗാസ സിറ്റിയിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടു. അൽജസീറ ചാനലിലെ റിപ്പോർട്ടർമാരായ അനസ് അൽ ഷെരീഫ്, മുഹമ്മദ് ക്വറീഹ്, കാമറമാൻമാരായ ഇബ്രാഹിം സഹർ, മുഹമ്മദ് നൗഫൽ, മൊയേമൻ അലിവ എന്നിവരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫ ആശുപത്രിക്ക് മുന്നിൽ വെച്ചാണ് ഇവർ ആക്രമിക്കപ്പെട്ടതെന്നാണ് വിവരം. ആശുപത്രിക്ക് മുന്നിലായി തയ്യാറാക്കിയിട്ടുള്ള താൽകാലിക ഷെഡുകൾക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ രണ്ട് ഗാസ നിവാസികളും കൊല്ലപ്പെട്ടു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിന്റെ നടുക്കുന്ന വിവരങ്ങൾ ലോകത്തിനുമുന്നിലെത്തിച്ച പ്രമുഖ മാധ്യമപ്രവർത്തകനാണ് അൽ ഷെരീഫ്. കൊല്ലപ്പെടുന്നതിന് മിനുട്ടുകൾക്ക് മുൻപ് അദ്ദേഹം ഗാസ സിറ്റിയിലെ ഇസ്രയേൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ തന്റെ എക്സ് പോസ്റ്റില്‍ പങ്കുവച്ചിരുന്നു. അൽ ജസീറയിലെ ജീവനക്കാർ കൊല്ലപ്പെട്ടതിനെ അപലപിച്ച പലസ്തീനിയൻ ജേണലിസ്റ്റ് സംഘടന, ഇസ്രയേൽ നടപടി മാധ്യമസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞു.
അൽ ഷെരീഫിനെ കൊലപ്പെടുത്തിയകാര്യം ഇസ്രയേലും സ്ഥിരീകരിച്ചു. ഹമാസ് പ്രവർത്തകരെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അൽ ഷരീഫ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം ആരോപിച്ചു. ഷെരീഫ് ഹമാസിന്റെ ഭാഗമായി പ്രവർത്തിച്ചുവെന്നും ഇസ്രയേലിനെതിരായ ആക്രമണത്തിന്റെ ഭാഗമായെന്നും ഇസ്രയേൽ സൈന്യം പറഞ്ഞു.
SUMMARY: Israeli airstrike: Five Al Jazeera journalists, including Anas al-Sharif, killed in Gaza