തൃശൂര്‍: തൃശൂരിലെ വോട്ടർപട്ടിക ക്രമക്കേട് വിവാദത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി വീട്ടമ്മ. പൂങ്കുന്നത്തെ കാപ്പിറ്റൽ വില്ലേജ് അപ്പാർട്ട്മെന്റിൽ 9 കള്ളവോട്ടുകൾ തങ്ങളുടെ മേൽവിലാസത്തിൽ ചേർത്തുവെന്ന് ഫ്ലാറ്റുടമ പ്രസന്ന അശോകൻ പറയുന്നു. പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും പ്രസന്ന അശോകൻ പറയുന്നു. വോട്ട് ചേർത്തവരിൽ തങ്ങളെ അറിയുന്നവരുമല്ലെന്നും ബന്ധുക്കാരും അല്ലെന്നും വീട്ടമ്മ പറയുന്നു. തൃശൂരിൽ വോട്ട് ക്രമക്കേട് നടന്നെന്ന് യുഡിഎഫും എൽഡിഎഫും ആരോപണം ശക്തമാക്കുമ്പോഴാണ് വീട്ടമ്മയുടെ വെളിപ്പെടുത്തൽ വരുന്നത്.
തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പ്രസന്ന നാല് വർഷമായി വാടകയ്ക്ക് താമസിച്ച് വരികയാണ്. പ്രസന്നയോ ഫ്‌ളാറ്റിന്റെ ഉടമസ്ഥനോ അറിയുന്നവരല്ല വോട്ടർ പട്ടികയിൽ ചേർത്തിരിക്കുന്ന പേരുകൾ. വോട്ടർ പട്ടികയിൽ ചേർത്തവരെക്കുറിച്ച് അന്വേഷിച്ചെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഫ്‌ളാറ്റിലെ വാടകചീട്ട് വെച്ചിട്ടാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തിരിക്കുന്നതെന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ പറയുന്നു
മോനിഷ, അജയകുമാർ, അഖിൽ ടിഎസ്, സജിത് ബാബു പിഎസ്, സുഗേഷ്, അഖിൽ, അജയ കുമാർ, സുധീർ,മ നീഷ് എന്നീ പേരിലുള്ളവര്‍ കാപ്പിറ്റൽ വില്ലേജ്-4 സിയിൽ താമസിച്ചുവെന്നാണ് വോട്ടർ ലിസ്റ്റിൽ കാണുന്നത്. ഇവരുടെ അച്ഛന്റെ പേരും വീട്ടുപേരുമെല്ലാം വ്യത്യസ്തമാണ്. ഇവരെല്ലാം ഒരു ഫ്‌ളാറ്റിൽ താമസിക്കുന്നവരാണെന്നാണ് വോട്ടർ ലിസ്റ്റിൽ പറയുന്നത്. എന്നാൽ ആരും വാടകക്കോ, അല്ലാതെയോ ഈ പേരുകളില്‍ ഇവിടെ താമസിക്കുന്നില്ല. കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഏപ്രിൽ നാലിനാണ് വോട്ടർ ലിസ്റ്റ് പുറത്തിറങ്ങിയത്. ആ മാസം 26 നാണ് വോട്ടെടുപ്പ്. പരാതി ഉടൻ തന്നെ അറിയിച്ചിരുന്നുവെന്നും’ കോൺഗ്രസ് നേതാക്കൾ പറയുന്നു.
തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ക്രമക്കേട് നടന്നതായി അന്നത്തെ ഇടത് സ്ഥാനാർഥികൂടിയായിരുന്ന വി എസ് സുനിൽ കുമാറും ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റും ആരോപിച്ചിരുന്നു. തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ അന്വേഷണം വേണമെന്നും വി എസ് സുനിൽ കുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
SUMMARY: Voter list irregularities in Thrissur; Nine fake votes cast in Poonkunnam flat without owner’s knowledge