ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ പിടിയിൽ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന് പിന്നാലെയാണ് മണിപ്പൂരിൽ അസം റൈഫിൾസിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും അഞ്ചു പേർക്ക് പരുക്കേൽക്കുകയും ചെയ്തു. നായിക് സുബേദാർ ശ്യാം ഗുരുങ്, റൈഫിൾമാൻ കേശപ്പ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ അഞ്ചു പേരെ റീജിനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു.
അക്രമികൾ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം ഇംഫാലിലെ മുതും യാങ്ബിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്ത് നിന്ന് 12 കിലോമീറ്റർ അകലെയാണ് വാൻ ഉണ്ടായിരുന്നത്. വാഹനത്തിന് ഒന്നിലധികം ഉടമകളുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തിനു ശേഷം ശാന്തിപൂരിലും ഇഷോക്ക് പ്രദേശങ്ങളിലും സുരക്ഷാ സേന തെരച്ചിൽ നടത്തി. അസം റൈഫിൾസിന്റെ വാഹനങ്ങൾ ഇംഫാലിൽ നിന്ന് ബിഷ്ണുപൂരിലേക്ക് പോകുമ്പോഴാണ് ആക്രമണം നടന്നത്.
SUMMARY: Attack on soldiers in Manipur: Two arrested