തിരുവനന്തപുരം: ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടര്‍ന്ന് രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിര്‍ത്തിവെക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടു. തമിഴ്‌നാട്ടിലെ ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ എല്ലാ മരുന്നുകള്‍ക്കും, ഗുജറാത്തിലെ റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനിയുടെ ചുമ സിറപ്പിനുമാണ് കേരളത്തില്‍ വില്‍പന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയില്‍ 17 കുട്ടികളുടെ മരണത്തിന് ഉള്‍പ്പെടെ കാരണമായ കോള്‍ഡ്രിഫ് ചുമ മരുന്നിന്റ നിര്‍മാണത്തെക്കുറിച്ച് തമിഴ്‌നാട് ഡ്രഗ്‌സ് കൺട്രോൾ അധികൃതര്‍ നടത്തിയ അന്വേഷണത്തിൽ കാഞ്ചീപുരം ആസ്ഥാനമായുള്ള ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചുമമരുന്ന് നിര്‍മിക്കാനായി പ്രൊപലീന്‍ ഗ്ലൈക്കോള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. മരുന്ന് നിര്‍മാണ യൂണിറ്റില്‍ നടത്തിയ പരിശോധനയിലാണ് പ്രൊപലീന്‍ ഗ്ലൈക്കോളിന്റെ ഉപയോഗം കണ്ടെത്തിയത്. ഇതെതുടര്‍ന്ന് ശ്രീശന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ നടപടി ആരംഭിച്ചു. ഈ കമ്പനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ ഉടനീളം നിര്‍ത്തിവെക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.
ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായുള്ള റെഡ്‌നെക്‌സ് ഫാര്‍മസ്യൂട്ടിക്കല്‍സ് നിര്‍മ്മിച്ച റെസ്പിഫ്രഷ് ടി.ആര്‍. (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ മരുന്ന് ഗുണനിലവാരം ഇല്ലാത്തതാണെന്ന് ഗുജറാത്ത് ഡ്രഗ്uസ് കണ്‍ട്രോളര്‍ അറിയിച്ചതിനെ തുടര്‍ന്ന്, ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇതിന്റെ വിതരണവും വില്‍പനയും സംസ്ഥാനത്ത് ഉടനടി നിര്‍ത്തിവെപ്പിച്ചു.
സംസ്ഥാനത്തെ അഞ്ച് വിതരണക്കാര്‍ക്കാണ് ഈ മരുന്ന് വിതരണം ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. വിലക്ക് ഏര്‍പ്പെടുത്തിയ മരുന്നുകള്‍ കൈവശമുള്ളവര്‍ ഉപയോഗിക്കരുത് എന്നും, ഈ മരുന്നുകള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
SUMMARY: Distribution and sale of medicines of two pharmaceutical companies suspended in the state