തിരുവനന്തപുരം: 2024-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തില്‍ ബാലതാരങ്ങളെ പൂർണ്ണമായി അവഗണിച്ച ജൂറി ചെയർമാൻ പ്രകാശ് രാജിനെതിരെ കടുത്ത വിമർശനവുമായി ബാലതാരം ദേവനന്ദ രംഗത്ത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ദേവനന്ദയുടെ ശക്തമായ പ്രതികരണം. അവാർഡ് പ്രഖ്യാപനത്തിനിടെ, കുട്ടികളുടെ സിനിമകള്‍ കുറവാണെന്ന് പ്രകാശ് രാജ് പറഞ്ഞിരുന്നു.
കുട്ടികളും സമൂഹത്തിൻ്റെ പ്രധാന ഭാഗമാണെന്നും അവർക്ക് അർഹമായ അവസരങ്ങള്‍ നല്‍കേണ്ടതുണ്ടെന്നും ദേവനന്ദ കുറിച്ചു. ജൂറി കണ്ണടച്ച് ഇരുട്ടാക്കരുത്, വരുന്ന തലമുറയ്ക്കുനേരെയാണ് ജൂറി കണ്ണടച്ചതെന്നും കുട്ടികളുടെ അവകാശങ്ങള്‍ കാണാതെ പോകരുതെന്നും ദേവനന്ദ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാം പേജില്‍ വീഡിയോ പങ്കുവച്ചായിരുന്നു പ്രതികരണം. ജൂറി ചെയർമാൻ പ്രകാശ് രാജിന്റെ ഒരു വീഡിയോയാണ് പങ്കുവച്ചത്.
പോസ്റ്റിന്റെ പൂർണരൂപം
നിങ്ങള്‍ കുട്ടികള്‍ക്ക് നേരെ കണ്ണടച്ചോളൂ
പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്.
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെയാണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്
സ്താനാർത്തി ശ്രീക്കുട്ടനും, ഗു,ഫീനിക്സും, ARM അടക്കമുള്ള ഒരുപാട് സിനിമകളില്‍ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികള്‍ക്ക് അവാർഡ് കൊടുക്കാതെ ഇരുന്നുകൊണ്ടല്ല, കൂടുതല്‍ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്, രണ്ടു കുട്ടികള്‍ക്ക് അത് നല്‍കിയിരുന്നു എങ്കില്‍ ഒരുപാട് കുട്ടികള്‍ക്ക് അത് ഊർജം ആയി മാറിയേനെ, കുട്ടികള്‍ക്ക് കൂടുതല്‍ അവസരം കിട്ടണം എന്നും, അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതില്‍ കടുത്ത അമർഷം ഉണ്ട്
എല്ലാ മാധ്യമങ്ങളും, സിനിമ പ്രവർത്തകരും, പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം, അവകാശങ്ങള്‍ നിനിഷേധിച്ചുകൊണ്ടല്ല, മാറ്റങ്ങള്‍ ഉണ്ടാകേണ്ടത്, മാറ്റങ്ങള്‍ക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.
SUMMARY: If you turn a blind eye to children, it won’t be dark here; Devananda against Prakash Raj














