തൃശൂര്‍: തൃശൂർ കയ്പമംഗലത്ത് യുവാവിനെ മർദ്ദിച്ച് കൊന്ന് ആംബുലൻസിൽ തള്ളി. കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ പ്രതികള്‍ അരുണിനെ പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് നിന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് വട്ടണാത്രയില്‍ എസ്റ്റേറ്റിനകത്ത് കൊണ്ടുപോയി ബന്ദിയാക്കി മര്‍ദിച്ച് കൊലപ്പെടുത്തി. അപകടമാണെന്ന് വരുത്തി തീര്‍ക്കാന്‍ പ്രതികള്‍ ആംബുലന്‍സ് വിളിച്ച് വരുത്തുകയും അരുണിന്റെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി വിടുകയും ചെയ്തു. തുടര്‍ന്ന്
ആംബുലന്‍സിനെ പിന്‍തുടരാമെന്ന് പറഞ്ഞ് പ്രതികള്‍ മുങ്ങുകയും ചെയ്‌തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമക്ക് 10 ലക്ഷം രൂപ അരുണ്‍ നല്‍കാനുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. നാലംഗ സംഘമാണ് കാറിൽ ഉണ്ടായിരുന്നത്. ഫാക്ടറി ഉടമക്ക് നൽകാനുണ്ടായിരുന്ന തുക തിരിച്ച് പിടിക്കാൻ വേണ്ടി പാലിയേക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി. അരുണിൻ്റെ സുഹൃത്ത് ശശാങ്കനും മർദനമേറ്റു. വട്ടണാത്രയിൽ എസ്റ്റേറ്റിനകത്ത് ഇരുവരെയും ബന്ദിയാക്കി മർദിച്ചു. അരുൺ കൊല്ലപ്പെട്ടതോടെ മൃതദേഹം കയ്പമംഗലത്ത് എത്തിച്ച് ആംബുലൻസ് വിളിച്ച് വരുത്തി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
<BR>
TAGS : MURDER | CRIME
SUMMARY : A young man was abducted and beaten to death at Kaypamangalam