ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബില്ലിന് അംഗീകാരം. രാഷ്ട്രപതി ദൗപതി മുർമു ഒപ്പ് വെച്ചതോടെ ബിൽ നിയമമായി. ബില്ലിൻ്റെ അംഗീകാരത്തിന് പിന്നാലെ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്ത് ഇറക്കി.
ഇക്കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളിലായിരുന്നു വഖഫ് ബില്‍ ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു നടപടി. ലോക്‌സഭയില്‍ 288 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 232 പേര്‍ എതിര്‍ത്തു. തുടര്‍ന്ന് പ്രതിപക്ഷ എംപിമാര്‍ ഉന്നയിച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളുകയും ബില്‍ ലോക്‌സഭയില്‍ പാസാക്കുകയുമായിരുന്നു.
രാജ്യസഭയില്‍ നടന്ന വോട്ടെടുപ്പിൽ 128 പേര്‍ ബില്ലിനെ അനുകൂലിച്ചും 95 പേര്‍ ബില്ലിനെ എതിര്‍ത്തും വോട്ടു ചെയ്തു. പ്രതിപക്ഷ എംപിമാര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടെടെ തള്ളി. ഇതോടെ ബില്‍ രാജ്യസഭയും കടക്കുകയായിരുന്നു.
1995ലെ വഖഫ് നിയമത്തിലാണ് ഭേദഗതി. ഓഗസ്റ്റില്‍ ബില്‍ അവതരിപ്പിച്ച ശേഷം സംയുക്ത പാര്‍ലമെന്ററി സമിതിയുടെ (ജെപിസി) പരിഗണനയ്ക്കു വിട്ടിരുന്നു. ജെപിസിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പരിഷ്‌കരിച്ച ബില്‍ ആണ് കഴിഞ്ഞ ദിവസങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയത്. പ്രതിപക്ഷത്തിന്റെയും മുസ്ലിം സംഘടനകളുടെയും കടുത്ത എതിര്‍പ്പിനിടെയാണ് ബില്‍ പാസാക്കിയത്.
<br>
TAGS : WAQF BOARD AMENDMENT BILL,
SUMMARY : Approval of Waqf Act Amendment Bill; The bill became a law after the President signed it