ന്യൂഡൽഹി: വിവിധ ഫാർമസ്യൂട്ടിക്കൽ കമ്പനികൾ നിർമ്മിക്കുന്ന 111 മരുന്നുകൾക്ക് സ്‌റ്റാൻഡേർഡ് ക്വാളിറ്റി ഇല്ലെന്ന് കണ്ടെത്തൽ. സെൻട്രൽ ഡ്രഗ്‌സ് ലബോറട്ടറി, സ്‌റ്റേറ്റ് ഡ്രഗ്‌സ് ടെസ്‌റ്റിംഗ് ലബോറട്ടറി എന്നിവയുടേതാണ് കണ്ടെത്തല്‍. ഇത്തരം മരുന്നുകള്‍ വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ വേണ്ട നടപടികള്‍ ആരംഭിച്ചതായി ഡ്രഗ് റെഗുലേറ്റർ ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചു.
സെൻട്രൽ ഡ്രഗ് ലബോറട്ടറികളില്‍ പരിശോധനക്കെത്തിച്ച 41 മരുന്ന് സാമ്പിളുകളും നവംബറില്‍ പരിശോധമക്കെത്തിച്ച 70 സാമ്പിളുകളുമാണ് നിലവാരമില്ലെന്ന് കണ്ടെത്തിയത്. കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെൻ്റുകള്‍, പ്രമേഹ ഗുളികകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുപയോഗിക്കുന്ന മരുന്നുകള്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളാണ് ഇന്ത്യയുടെ ഡ്രഗ് റഗുലേറ്ററിൻ്റെ ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.
ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ ഓസോൺ ഫാർമസ്യൂട്ടിക്കൽസ് നിര്‍മിക്കുന്ന ഗ്ലിംപ്രൈഡ്, പിയോഗ്ലിടാസോൺ ഹൈഡ്രോക്ലോറൈഡ് & മെറ്റ്ഫോർമിൻ ഹൈഡ്രോക്ലോറൈഡ് (എക്‌സ്‌റ്റെൻഡഡ് റിലീസ്) ഗുളികകൾക്ക് നിലവാരമില്ലെന്ന് കണ്ടെത്തി. ഇത്തരം ഗുളികകള്‍ പ്രമേഹം അള്‍സര്‍ എന്നിവക്ക് ഉപയോഗിക്കുന്നതാണ്. ദഹനക്കേട്, നെഞ്ചെരിച്ചിൽ എന്നിവക്ക് ആശ്വാസം നൽകുന്ന മരുന്നുകളും ഇവിടെ നിന്നാണ് നിര്‍മ്മിക്കുന്നത്.
അസമിലെ ഹെറ്റെറോ ഹെൽത്ത് കെയർ ലിമിറ്റഡ് നിര്‍മിക്കുന്ന മരുന്നുകളായ പാരസെറ്റമോൾ ടാബ്ലെറ്റുകൾ ഐപി 500 മില്ലിഗ്രാം എന്നിവക്കും നിലവാരമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തലവേദന, പല്ലുവേദന, നടുവേദന, ആർത്തവ വേദന എന്നിവ ഉൾപ്പെടെയുള്ള അസുഖങ്ങള്‍ക്ക് ഇത്തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്.
TAGS: NATIONAL | DRUGS
SUMMARY: Around 111 tablets including paracetamol found unsafe for consumption