തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടരവയസുകാരിയായ ദേവേന്ദുവിൻറെ കൊലപാതകത്തില്‍ മൊഴി മാറ്റി പറഞ്ഞ് പ്രതി. കുറ്റപത്രം സമർപ്പിക്കാനിരിക്കെ മൊഴി മാറ്റി പറഞ്ഞത്. കുട്ടിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയത് അമ്മ ശ്രീതുവാണെന്നാണ് കേസില്‍ പ്രതിയായ ദേവേന്ദുവിൻറെ അമ്മാവൻ ഹരികുമാറിൻറെ പുതിയ മൊഴി. ഹരികുമാറിൻറെ പുതിയ മൊഴിയുടെ അടിസ്ഥാനത്തില്‍ നുണ പരിശോധന നടത്താൻ പോലീസ് തീരുമാനിച്ചു.
ജയില്‍ സന്ദർശനത്തിനെത്തിയ റൂറല്‍ എസ്പിക്കാണ് ഹരികുമാർ മൊഴി നല്‍കിയത്. ഹരികുമാർ തന്നെയാണ് കുട്ടിയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതെന്നായിരുന്നു നേരത്തെയുള്ള മൊഴി. നേരത്തെയുള്ള മൊഴികളുടെയും അന്വേഷണത്തിൻറെയും അടിസ്ഥാനത്തില്‍ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഹരികുമാർ താനല്ല കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെന്ന മൊഴി നല്‍കിയത്. കുട്ടിയെ കൊന്നതിന്റെ യഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല.
കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചുവെങ്കിലും മൊഴി മാറ്റി പറയുന്നത് പോലീസിനെ കുഴക്കുകയാണ്. ഹരികുമാറിൻറെ മൊഴി മാറ്റത്തോടെ നുണപരിശോധനയ്ക്കുശേഷം കുറ്റപത്രം നല്‍കിയാല്‍ മതിയെന്നാണ് പോലീസിൻറെ തീരുമാനം. പ്രതിയായ അമ്മാവൻ ഹരികുമാറിനെയും അമ്മ ശ്രീതുവിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കും. സഹോദരിയുമായുള്ള വഴിവിട്ട ബന്ധത്തിന് കുട്ടി തടസ്സമായപ്പോള്‍ ഹരികുമാർ കൊലപ്പെടുത്തിയെന്നാണ് നിലവിലുള്ള കേസ്.
SUMMARY: Balaramapuram murder: Accused says mother Sreetu killed child