ഡൽഹി: അദാനി എന്റർപ്രൈസസ് ലിമിറ്റഡിനെതിരെ (എ.ഇ.എല്‍) വ്യാജവും അപകീർത്തികരവുമായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് ഡല്‍ഹി കോടതി ഉത്തരവ്. ലേഖനങ്ങളില്‍ നിന്നും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്നാണ് ഡൽഹി ജില്ലാ കോടതി ഉത്തരവിട്ടത്.
പരഞ്ജോയ് ഗുഹ താക്കുർത്ത, രവി നായർ, അബിർ ദാസ്ഗുപ്ത, ആയസ്‌കന്ത ദാസ്, ആയുഷ് ജോഷി, ബോബ് ബ്രൗണ്‍ ഫൗണ്ടേഷൻ, ഡ്രീംസ്‌കേപ്പ് നെറ്റ്‌വർക്ക് ഇന്റർനാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗെറ്റപ്പ് ലിമിറ്റഡ്, ഡൊമെയ്ൻ ഡയറക്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് നല്‍കിയ ഹർജിയിലാണ് കോടതി ഉത്തരവ്. കേസ് ഒക്ടോബർ ഒമ്പതിന് പരിഗണിക്കാനായി കോടതി മാറ്റിവച്ചു.
വെബ്സൈറ്റുകളായ paranjoy.in, adaniwatch.org, adanifiles.com.au എന്നിവയിലെ അപകീർത്തികരമായ പ്രസിദ്ധീകരണങ്ങള്‍ നീക്കം ചെയ്യാനാണ് കോടതിയുടെ ഉത്തരവ്. ദാനി എന്റർപ്രൈസസ് ലിമിറ്റഡിൻ്റെ പ്രശസ്‌തി കളങ്കപ്പെടുത്താനും ആഗോള തലത്തിലെ പ്രവർത്തനങ്ങള്‍ തടസപ്പെടുത്താനും പ്രതികള്‍ ലക്ഷ്യമിടുന്നുവെന്നാണ് അദാനി കമ്പനി ആരോപിച്ചത്.
അഭിഭാഷകൻ വിജയ് അഗർവാളാണ് അദാനി കമ്പനിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. അടുത്ത വാദം കേള്‍ക്കുന്നത് വരെ, അദാനി കമ്പനിയുടെ പ്രശസ്തി കളങ്കപ്പെടുത്തുന്ന സ്ഥിരീകരിക്കാത്ത അപകീർത്തികരമായ റിപ്പോർട്ടുകള്‍ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി ഉത്തരവിട്ടത്.
1 മുതല്‍ 10 വരെയുള്ള പ്രതികളോട് അഞ്ച് ദിവസത്തിനുള്ളില്‍ എല്ലാ ലേഖനങ്ങളിലെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെയും അപകീർത്തികരമായ പരാമർശങ്ങള്‍ പിൻവലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പ്രതികള്‍ ഇത് ചെയ്യാത്ത പക്ഷം 36 മണിക്കൂറിനുള്ളില്‍ ഇവ നീക്കാനോ, മറച്ചുവെക്കാനോ ഗൂഗിള്‍, യൂട്യൂബ്, എക്സ് തുടങ്ങിയ കമ്പനികള്‍ക്കും കോടതി നിർദേശം നല്‍കിയിട്ടുണ്ട്.
SUMMARY: Ban on publishing defamatory news against Adani company