ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ രണ്ട് വർഷംകൂടി ബാക്കിനിൽക്കെയാണ് അപ്രതീക്ഷിത നീക്കം. ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലെ ചുമതലകൾ തുടരാനാകാത്ത സാഹചര്യത്തിലാണ് രാജിയെന്നാണ് റിപ്പോർട്ടുകൾ.
ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദിൻ അഹമ്മദ് രാജ്യത്തിന്റെ ഇടക്കാല പ്രസിഡന്റായി ചുമതലയേൽക്കും. പുതിയ രാഷ്ട്രത്തലവനെ തിരഞ്ഞെടുക്കുന്നത് വരെ അദ്ദേഹം പദവിയിൽ തുടരും. അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനായുള്ള വോട്ടെടുപ്പ് നടക്കണമെന്നാണ് ഭരണഘടനാ ചട്ടം.
2023 ഏപ്രിൽ 24-നാണ് അവാമി ലീഗിന്റെ നോമിനിയായി മുഹമ്മദ് ഷഹാബുദ്ദീൻ പ്രസിഡന്റ് പദവിയിലെത്തിയത്. അദ്ദേഹത്തിന്റെ കാലാവധി 2028 ഏപ്രിലിലാണ് അവസാനിക്കേണ്ടിയിരുന്നത്.
1971-ലെ വിമോചന സമരത്തിൽ പങ്കെടുത്ത പോരാളിയും മുൻ ജഡ്ജിയുമായ ഷഹാബുദ്ദീൻ ഹസീന സർക്കാരിന്റെ കാലത്തെ അവസാന ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയായിരുന്നു. എന്നാല്‍ ഹസീനയുടെ പതനത്തിനു ശേഷം വന്ന ഇടക്കാല ഭരണകൂടം തന്നെ പൂർണമായി അവഗണിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന് കീഴിൽ പ്രസിഡന്റിന്റെ ഭരണഘടനാപരമായ പദവി സംബന്ധിച്ച അസ്വസ്ഥതകൾ നിലനിന്നിരുന്നതായും സൂചനകളുണ്ട്. അതേസമയം, ഷഹാബുദ്ദീനും ഹസീനയും തമ്മിൽ ഫോണിൽ സംസാരിച്ചുവെന്ന തരത്തിലുള്ള വാർത്തകളാണ് പ്രസിഡന്റിന്റെ രാജിക്ക് കാരണമെന്ന് ബംഗ്ലാദേശി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
SUMMARY: Bangladesh President Mohammad Shahabuddin resigns; Unexpected resignation as Sheikh Hasina set to return
















