
ദുബായ്: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിൻമാറിയതായി ഔദ്യോഗികമായി സ്ഥിരീകരീച്ച് ഐസിസി. ബംഗ്ലാദേശിന് പകരം സ്‌കോട്ലൻഡ് ടി20 ലോകകപ്പിൽ കളിക്കുമെന്നും ഐസിസി വ്യക്തമാക്കി. ബംഗ്ലാദേശിന് പകരം സ്‌കോട്ലൻഡിനെ ലോകകപ്പിൽ ഉൾപ്പെടുത്തിയതായി ഐസിസി കത്തിലൂടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു.
കഴിഞ്ഞ ദിവസം ഐസിസി ചെയർമാൻ ജയ് ഷായുടെ അധ്യക്ഷയതിൽ ചേർന്ന യോഗത്തിലാണ് ബംഗ്ലാദേശിന്റെ പിൻമാറ്റം സ്ഥിരീകരിച്ചത്. ബംഗ്ലാദേശിന് പകരം ഗ്രൂപ്പ് സിയിലാണ് സ്‌കോട്ട്‌ലൻഡിനെ ഉൾപ്പെടുത്തിയത്.
ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം ഐസിസി തള്ളിയതിനെ തുടർന്നാണ് ഈ നാടകീയമായ പിന്മാറ്റം.
ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങളാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണം. ബംഗ്ലാദേശിലെ ആഭ്യന്തര പ്രശ്നങ്ങളും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളും ഇന്ത്യയിൽ വലിയ ചർച്ചയായിരുന്നു. ഇതിനെത്തുടർന്ന് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കാൻ ബിസിസിഐ നിർദ്ദേശിച്ചിരുന്നു. മുസ്തഫിസുറിനെ ഒഴിവാക്കിയതിൽ അതൃപ്തി പ്രകടിപ്പിച്ച ബിസിബി, രാജ്യത്ത് ഐപിഎൽ സംപ്രേഷണം നിരോധിക്കുകയും ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ദേശീയ ടീം അംഗങ്ങളും കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ലോകകപ്പിൽ നിന്ന് വിട്ടുനിൽക്കാൻ ബംഗ്ലാദേശ് തീരുമാനമെടുത്തത്. രാഷ്ട്രീയ സാഹചര്യങ്ങൾ കായിക മേഖലയെ കൂടി ബാധിച്ചതോടെ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്കാണ് ഇത് വഴിതുറന്നിരിക്കുന്നത്. ബംഗ്ലാദേശിന്റെ അഭാവത്തിൽ സ്കോട്ലൻഡിന് ലഭിച്ച ഈ അവസരം ടൂർണമെന്റിലെ ഗ്രൂപ്പ് സമവാക്യങ്ങളിലും മാറ്റങ്ങൾ വരുത്തും.
SUMMARY: Bangladesh withdraw from T20 World Cup; Scotland to replace them














