ന്യൂഡല്‍ഹി: ബെംഗളൂരുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ ആള്‍കൂട്ട ദുരന്തത്തിന് പിന്നാലെ ഐപിഎല്‍ ടീമുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ബിസിസിഐ. ഇനിമുതല്‍ ടീമുകളുടെ തിടുക്കത്തിലുളള വിജയാഘോഷ പരിപാടികള്‍ക്ക് നടത്തേണ്ടതില്ലെന്നാണ് ബിസിസിഐ തീരുമാനം.
പുതിയ മാർഗനിർദേശങ്ങൾ അനുസരിച്ച്, മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഒരു ടീമിനെയും വിജയാഘോഷങ്ങൾ നടത്താൻ അനുവദിക്കില്ല. കർശന സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ആഘോഷങ്ങൾക്ക് അനുമതി ലഭിക്കൂ. ബിസിസിഐക്ക് പുറമെ സംസ്ഥാന സർക്കാരിന്‍റെയും പോലീസിന്‍റെയും അനുമതി വാങ്ങണം. നാലോ അഞ്ചോ തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാക്കും. സംസ്ഥാന സര്‍ക്കാരിന്റെയും പോലീസിന്റെയും ബിസിസിഐയുടെയും രേഖാമൂലമുള്ള അനുമതി നേടിയശേഷമേ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാവൂ. വിമാനത്താവളം മുതല്‍ പരിപാടി നടക്കുന്ന വേദിവരെ സുരക്ഷ ഉണ്ടെന്ന് ഉറപ്പാക്കമെന്നും നിര്‍ദേശമുണ്ട്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയയാണ് പുതിയ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്.
ആഘോഷങ്ങളിൽ ഉയർന്ന തലത്തിലുള്ള സുരക്ഷ വേണമെന്നാണ് നിര്‍ദേശങ്ങളില്‍ പറയുന്നത്. അടുത്ത വർഷം മുതൽ എല്ലാ ഫ്രാഞ്ചൈസികളും പ്രോട്ടോക്കോളുകൾ പാലിക്കണമെന്നാണ് നിർദേശം നല്‍കിയിരിക്കുന്നത്.
18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍സിബി ഐപിഎല്ലില്‍ ആദ്യ കിരീടം നേടിയത്. കിരീടം നേടിയതിന് തൊട്ടടുത്ത ദിവസം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബി വിജയാഘോഷം സംഘടിപ്പിച്ചു. ആദ്യം പരിപാടിക്ക് അനുമതി നിഷേധിച്ചെങ്കിലും പിന്നീട് പോലീസ് അനുമതി ലഭിക്കുകയായിരുന്നു. വിജയാഘോഷത്തിനിടെ 11പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണ് ബിസിസിഐ തീരുമാനം.
SUMMARY: Bengaluru disaster a lesson; BCCI with guidelines for IPL teams during victory celebrations