ബെംഗളൂരു: 16-ാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും എട്ടുവരെ നീണ്ടുനില്‍ക്കുന്ന മേളയില്‍ 60 രാജ്യങ്ങളിൽനിന്നായി 200-ലധികം സിനിമകളുണ്ടാകും. ‘യൂണിവേഴ്‌സൽ പീസ് ഇൻ ഡൈവേഴ്‌സിറ്റി’ എന്നതാണ് ഇത്തവണത്തെ ചലച്ചിത്രോത്സവത്തിന്റെ പ്രമേയം. രാജാജിനഗറിലെ ഓറിയോൺ മാളിൽ 11 സ്ക്രീനുകളിലായാണ് പ്രദർശനം.
മാർച്ച് ഒന്നിന് മുഖ്യമന്ത്രി സിദ്ധരാമയ്യ മേള ഉദ്ഘാടനംചെയ്യും. എട്ടിന് സമാപന സമ്മേളനത്തിൽ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അധ്യക്ഷത വഹിക്കും. സംവാദങ്ങൾ, സെമിനാറുകൾ, സിനിമാരംഗത്തെ പ്രഗല്‌ഭരുടെ ക്ലാസുകൾ എന്നിവ മേളയുടെ ഭാഗമായി നടക്കും.
ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തില്‍ എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘നിർമാല്യം’ പ്രദർശിപ്പിക്കും. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി. അരവിന്ദന്റെ കുമ്മാട്ടിയും തമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഷ്യൻ മത്സര വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ മത്സരിക്കും. കൊങ്ങിണി, കന്നഡ ഭാഷകളിൽ ജയൻ ചെറിയാൻ സംവിധാനംചെയ്ത ‘റിഥം ഓഫ് ദമാം’ എന്ന ചിത്രവും ഈ വിഭാഗത്തിലുണ്ട്.
ചിത്രഭാരതി -ഇന്ത്യൻ സിനിമകളുടെ മത്സരവിഭാഗത്തിൽ മലയാളത്തിൽനിന്ന് ഇന്ദു ലക്ഷ്മിയുടെ ‘അപ്പുറം’, അർഫാസ് അയ്യൂബിന്റെ ‘ലെവൽ ക്രോസ്’, സൂരജ് ടോമിന്റെ ‘വിശേഷം’ എന്നിവ മത്സരത്തിനുണ്ട്.
സമകാലിക ലോകസിനിമാവിഭാഗത്തിൽ യു.എസ്., യു.കെ., ജർമനി, ഫ്രാൻസ്, ദക്ഷിണകൊറിയ, പോളണ്ട്, ജോർജിയ, ബ്രസീൽ, ബെൽജിയം, നെതർലൻഡ്‌സ്, ഫിൻലൻഡ്, ഇറാൻ, അർജന്റീന, കാനഡ, ഡെൻമാർക്ക്, ഗ്രീസ്, റഷ്യ, ഫിലിപ്പീൻസ്, റൊമാനിയ, ജപ്പാൻ, സ്പെയിൻ, ഇൻഡൊനീഷ്യ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും.
ഡെലിഗേറ്റ് പാസിന് 800 രൂപയാണ് നിരക്ക് . സിനിമാ പ്രൊഫഷണലുകൾക്കും ഫിലിം സൊസൈറ്റി അംഗങ്ങൾക്കും വിദ്യാർഥികൾക്കും മുതിർന്ന പൗരന്‍മാര്‍ക്കും 400 രൂപ. രജിസ്ട്രേഷന്‍ ലിങ്ക് : https://biffes.org/delegateForm
<BR>
TAGS : BIFFES-2025
SUMMARY : Bengaluru Film Festival from March 1. Registration has started