ബെംഗളൂരു: ഓൺലൈൻ തട്ടിപ്പിൽ ബെംഗളൂരു സ്വദേശിക്ക് 59 ലക്ഷം രൂപ നഷ്ടമായി. സിറ്റി പോലീസിന്റേയും സിബിഐയുടേയും പേരിൽ വീഡിയോ കോൾ ചെയ്താണ് തട്ടിപ്പ് നടത്തിയത്. ഓൺലൈനിൽ വ്യാജമായി കോടതി കൂടുകയും വിചാരണ നടത്തുകയും ജാമ്യം നിഷേധിക്കുകയും ഉത്തരവിറക്കുകയുമെല്ലാം ചെയ്താണ് പ്രതികൾ തട്ടിപ്പുനടത്തിയത്. സി.വി. രാമൻ നഗറിലെ 59-കാരനായ കെ.ജെ. റാവുവാണ് തട്ടിപ്പിന് ഇരയായത്. എംഎൻസി കമ്പനിയിലാണ് ജീവനക്കാരനാണ് റാവു.
സെപ്റ്റംബർ 12-ന് രാവിലെ 11 മണിക്കും 13-ന് ഉച്ചയ്ക്ക് രണ്ടരയ്ക്കും ഇടയിലാണ് തട്ടിപ്പ് നടന്നതെന്ന് റാവു പറഞ്ഞു. പ്രതികൾ ഇംഗ്ലീഷിലാണ് സംസാരിച്ചത്. സെപ്റ്റംബർ 11-ന് വന്ന ഫോൺ കോളിൽ തന്റെ മൊബൈൽ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യപ്പെടും എന്നൊരു സന്ദേശം ലഭിച്ചു. ഇതിന് ശേഷം കോൾ മറ്റൊരാളിലേക്ക് ട്രാൻസ്ഫർ ചെയ്തു. മുംബൈയിലെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെന്നാണ് അയാൾ പരിചയപ്പെടുത്തിയത്. തന്റെ മൊബൈൽ നമ്പർ കള്ളപ്പണം വെളുപ്പിക്കലിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആധാർ കാർഡ് ഉപയോഗിച്ച് ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ടെന്നും അയാൾ പറഞ്ഞു.
പിന്നീട് കോൾ സി.ബി.ഐ. ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാൾ റാവുവിനെ ബന്ധപ്പെട്ട് കേസിൽ നിന്ന് ഒഴിവാകണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവർക്ക് പണം കൈമാറിയത്. എന്നാൽ അടുത്ത ദിവസം ഓൺലൈൻ വഴി കോടതിയിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർ വീണ്ടും വിളിച്ചു. യഥാർത്ഥ കോടതി മുറിക്ക് സമാനമായ സൗകര്യങ്ങളാണ് വീഡിയോ കോളിൽ പിറ്റേദിവസം കണ്ടതെന്നും, തന്നെ കുറ്റവിമുക്തനാക്കിയതായി ഇവർ അറിയിക്കുകയായിരുന്നുവെന്നും റാവു പറഞ്ഞു.
എന്നാൽ തട്ടിപ്പ് മനസിലാക്കിയതോടെ റാവു പോലീസിൽ പരാതി നൽകി. വ്യത്യസ്ത യു.പി.ഐ. ഐ.ഡികൾ വഴി വ്യത്യസ്ത ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളതെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ വിശദ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
TAGS: BENGALURU | CYBER CRIME
SUMMARY: Bengaluru man looses 59 lakh to cyber fraudsters