ബെംഗളൂരു: ബെംഗളൂരു-മംഗളൂരു വന്ദേഭാരത് പരീക്ഷണ ഓട്ടം ഓഗസ്റ്റ് 18 മുതൽ 22 വരെ നടക്കും. സകലേശ്പുര മുതൽ സുബ്രഹ്മണ്യറോഡ് വരെയുള്ള ഭാഗത്തായിരിക്കും പരീക്ഷണ ഓട്ടം. കുത്തനെ ചരിവുള്ള പാതയിൽ സർവീസ് നടത്തുന്നത് പരിശോധിക്കാൻ റിസർച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർസ്ഡ് ഓർഗനൈസേഷനിലെ ഉദ്യോഗസ്ഥരും ട്രെയിനിലുണ്ടാകും. കഴിഞ്ഞ ഡിസംബറിലാണ് 55 കിലോമീറ്റർ ചുരം പാതയിലെ വൈദ്യുതീകരണം പൂർത്തിയായത്.
സകലേശ്പുര–സുബ്രഹ്മണ്യ റോഡ് ചുരം പാതയിലൂടെ സർവീസ് നടത്താൻ ഓട്ടമേറ്റഡ് എമർജൻസി ബ്രേക്കിങ് (എഇബി) സംവിധാനം ഘടിപ്പിച്ച 20 കോച്ചുകളുള്ള വന്ദേഭാരത് ട്രെയിൻ ആണ് തയ്യാറെടുക്കുന്നത്. ട്രെയിന്‍ നേരത്തേ മൈസൂരു റെയിൽവേ ഡിവിഷന് കൈമാറിയിരുന്നു. നിലവിൽ ബെംഗളൂരു-മംഗളൂരു തീവണ്ടികളുടെ യാത്രാസമയത്തേക്കാൾ ഒരു മണിക്കൂർ നേരത്തേ വന്ദേഭാരതിന് എത്താനാകുമെന്നാണ് കണക്കാക്കുന്നത്.
ജൂൺ ആദ്യവാരം പരീക്ഷണ ഓട്ടം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച യേഡകുമാരിക്ക് സമീപം മണ്ണിടിച്ചിലുണ്ടായ മേഖലയിൽ 10 കിലോമീറ്റർ വേഗനിയന്ത്രണങ്ങളോടെയാണു നിലവിൽ ട്രെയിനുകൾ കടത്തിവിടുന്നത്.
SUMMARY: Bengaluru-Mangalore Vande Bharat trial run from 18th
















