ബെംഗളൂരു: ബിബിഎംപിയെ 5 കോർപറേഷനുകളായി വിഭജിക്കുമെന്ന് നഗരവികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കോർപറേഷനുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് പ്രതികരണം.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ നിയന്ത്രണത്തിലാകും കോർപറേഷനുകളുടെ പ്രവർത്തനം. അതോറിറ്റിയുടെ ഭരണനിർവഹണം സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിച്ചു. തിരഞ്ഞെടുപ്പ് ഉടൻ നടത്തും. ബിബിഎംപിയെ വിഭജിക്കുന്നതിനെ ഒട്ടേറെ പേർ എതിർക്കുന്നുണ്ട്. എന്നാൽ ഭരണനിർവഹണം മെച്ചപ്പെടുത്താനാണ് നടപടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ശിവകുമാർ പറഞ്ഞു.പുതിയ കോർപറേഷനുകളുടെ അതിർത്തി നിർണയം പുരോഗമിക്കുകയാണ്. ഇതു പൂർത്തിയാക്കാൻ സർക്കാർ നിശ്ചയിച്ച സമിതിക്കു 40 ദിവസത്തെ സമയമാണ് അവശേഷിക്കുന്നത്.
തുരങ്ക റോഡ് പദ്ധതിയുടെ ലക്ഷ്യം അഴിമതിയാണെന്ന ബിജെപി എംപി തേജസ്വി സൂര്യയുടെ വിമർശനവും ശിവകുമാർ തള്ളി. മുംബൈയിലും ഡൽഹിയിലും തുരങ്ക റോഡുകളുണ്ട്. എന്നാൽ ബെംഗളൂരുവിൽ നടപ്പിലാക്കുമ്പോൾ മാത്രം എതിർക്കുന്നത് എന്തിനെന്നും ശിവകുമാർ ചോദിച്ചു.
SUMMARY: Bengaluru will get five municipal corporations, confirms Deputy CM D.K. Shivakumar