കോഴിക്കോട്: എക്സിറ്റ് പോൾ പ്രവചനങ്ങളെ കടത്തിവെട്ടുന്ന വിജയമായിരിക്കും ബിജെപി നേടുന്നതെന്ന് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ മൂന്ന് സീറ്റുകളിൽ വരെ ബിജെപിക്ക് സാധ്യതയുണ്ടെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെയാണ് ഒരു സ്വകാര്യമാധ്യമത്തിനോട് കെ സുരേന്ദ്രന്റെ പ്രതികരണം.
കേരളത്തിൽ എൽഡിഎഫിന് എതിരായ ഭരണവിരുദ്ധ വികാരത്തിൻ്റെ ഗുണം ബിജെപിക്ക് ലഭിക്കും. തിരഞ്ഞെടുപ്പ് ഫലം കേരളാ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫിനും എൽഡിഎഫിനും വോട്ട് ശതമാനം കുറയും. കേരളത്തിൽ ഇരു പാര്‍ട്ടികള്‍ക്കും ബദലായി ജനങ്ങൾ ബിജെപിയെ കാണുന്നുവെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരനും പ്രതികരിച്ചു. മാധ്യമങ്ങൾ നടത്തിയ പ്രവചനങ്ങൾ ശരി വെക്കുന്നതായിരിക്കും തെരഞ്ഞെടുപ്പ് ഫലമെന്ന് മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സംസ്ഥാനത്ത് ബിജെപി അക്കൗണ്ട് തുറക്കുമെന്നും അതെവിടെയെന്ന് ഫലം വരട്ടെയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം. ഉയർത്തിയ പ്രചരണ മുദ്രാവാക്യം ജനം സ്വീകരിച്ചതിന് തെളിവാണ് മാധ്യമസർവ്വേകളെന്നും യുഡിഎഫിൽ നിന്നും എൽഡിഎഫിൽ നിന്നും വോട്ട് ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കേരളത്തിൽ എൻഡിഎ മൂന്ന് സീറ്റ് വരെ നേടുമെന്നാണ് എക്സിറ്റ് പോൾ സർവേ പറയുന്നത്. തിരുവനന്തപുരത്ത് ഇത്തവണ രാജീവ് ചന്ദ്രശേഖർ വിജയിക്കാൻ സാധ്യതയുണ്ടെന്നും ആറ്റിങ്ങൽ, തൃശൂർ ലോക്സഭ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥികൾ വിജയിക്കാനാണ് സാധ്യതയെന്നും സർവ്വേകളിൽ പറയുന്നുണ്ട്.<BR>
TAGS : KERALA, BJP, POLITICS, ELECTION
KEYWORDS: BJP will win bigger than exit polls, up to six seats in Kerala: K Surendran