ബെംഗളൂരു: കാവേരി ജല കണക്ഷനുകൾക്ക് അധിക നിരക്ക് ആവശ്യപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) അറിയിച്ചു. അപേക്ഷകർ ഔദ്യോഗിക ബിഡബ്ല്യൂഎസ്എസ്ബി ഓൺലൈൻ പോർട്ടൽ വഴി നേരിട്ട് കാവേരി കണക്ഷനുകൾക്ക് അപേക്ഷിക്കണമെന്നും ഇടനിലക്കാരെ ഒഴിവാക്കണമെന്നും ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ ഡോ. രാം പ്രസാദ് മനോഹർ പറഞ്ഞു.
കണക്ഷനുകൾക്കായി അധിക പണം ആവശ്യപ്പെടുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചുകഴിഞ്ഞാൽ, ബിഡബ്ല്യൂഎസ്എസ്ബി ഉദ്യോഗസ്ഥർ ചട്ടങ്ങൾക്കനുസൃതമായ നടപടികളുമായി മുന്നോട്ട് പോകും. പുതിയ കണക്ഷനുകൾക്കുള്ള നിരക്കുകൾ വ്യക്തമാക്കുന്ന ഡിമാൻഡ് നോട്ടീസുകൾ അപ്പാർട്ട്‌മെൻ്റുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കണം.
നിയമപരമായി നിശ്ചയിച്ചിട്ടുള്ള ചാർജുകൾ ബിഡബ്ല്യൂഎസ്എസ്ബിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാത്രമേ അടക്കാൻ പാടുള്ളു. അംഗീകൃത ഡിമാൻഡ് നോട്ടീസ് ഫീസിന് മുകളിൽ തുക ആവശ്യപ്പെടുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ ഫയൽ ചെയ്യണമെന്ന് ഡോ മനോഹർ ബോർഡ് ഉദ്യോഗസ്ഥരോട് നിർദേശിച്ചു. കണക്ഷനുകൾ നൽകുന്നത് നിരീക്ഷിക്കാൻ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ കീഴിൽ പ്രത്യേക വിജിലൻസ് സെൽ രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
TAGS: BENGALURU | BWSSB
SUMMARY: Bengaluru water body warns against illegal charges for Cauvery water connections