കൊച്ചി: ഹാല്‍ സിനിമയ്ക്ക് പ്രദർശനാനുമതി നല്‍കി ഹൈക്കോടതി. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരെ നിർമ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. സെൻസർ ബോർഡ് അനാവശ്യമായ നിബന്ധനകള്‍ മുന്നോട്ട് വയ്ക്കുന്നത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചത്.
എന്നാല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ അധികാരമുണ്ടെന്നാണ് സെൻസർ ബോർഡിൻ്റെ വാദം. വിധിയിലൂടെ സെൻസർ ബോർഡിന് തിരിച്ചടി ലഭിച്ചിരിക്കുകയാണ്. നിർമ്മാതാക്കള്‍ വീണ്ടും സെൻസർ ബോർഡിനെ സമിപിക്കണം. അപേക്ഷിച്ചാല്‍ രണ്ട് ആഴ്ചക്കകം തീരുമാനം എടുക്കണമെന്നും കോടതി പറഞ്ഞു. 2 സീനുകള്‍ കട്ട് ചെയ്യാൻ കോടതി നിർദേശിച്ചു. 17 കട്ടുകളായിരുന്നു സെൻസർ ബോർഡ് നിർദേശിച്ചത്.
സിനിമയില്‍ രണ്ട് മാറ്റങ്ങള്‍ വരുത്താനാണ് ഹൈക്കോടതി നിർദേശം നല്‍കിയത്. ധ്വജ പ്രണാമത്തിലെ ‘ധ്വജ’ മ്യൂട്ട് ചെയ്യണം, മതാടിസ്ഥാനത്തിലുള്ള വിവാഹത്തിന്റെ കണക്ക് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്യണം എന്നാണ് നിർദേശം. മാറ്റങ്ങള്‍ വരുത്തി വീണ്ടും സെൻസർ ബോർഡിനെ സമീപിക്കണമെന്നും രണ്ടാഴ്ചയ്ക്കകം സിബിഎഫ്സി തീരുമാനമെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഷെയ്ൻ നിഗം നായകനായ സിനിമയുടെ ഇതിവൃത്തം മുസ്‌ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയമാണ്. സിനിമയില്‍ നിന്ന് ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കണം, ഗണപതിവട്ടം, ധ്വജപ്രണാമം, സംഘം കാവലുണ്ട്, രാഖി തുടങ്ങിയ പരാമർശങ്ങളും ഒഴിവാക്കണമെന്ന് തുടങ്ങി നിരവധി നിർദേശങ്ങളാണ് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്.
സമൂഹത്തില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സിനിമയിലൂടെ പറയാൻ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഒരു മതത്തിനെയോ രാഷ്ട്രീയപാർട്ടികളെയോ അപമാനിച്ചിട്ടില്ല. സിനിമയില്‍ കാണിച്ചിരിക്കുന്നത് ബീഫ് ബിരിയാണിയല്ല, മട്ടൻ ബിരിയാണിയാണ്. ഞങ്ങള്‍ ഷൂട്ട് ചെയ്ത സ്ഥലത്ത് ബീഫ് ബിരിയാണി കിട്ടിയിരുന്നില്ല. പക്ഷേ ബീഫ് ബിരിയാണി കഴിക്കാമെന്ന് സിനിമയില്‍ പറയുന്നുണ്ട്. അതേസമയം, സിനിമയിലൂടെ നല്ലൊരു സന്ദേശം നല്‍കാനാണ് ശ്രമിച്ചതെന്നും അണിയറ പ്രവർത്തകർ പറഞ്ഞിരുന്നു.
SUMMARY: A setback for the Censor Board; High Court grants permission to screen the movie Haal













