തിരുവനന്തപുരം: ബെവ്കോ ഔട്ട്‌ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടു ക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നോടെ സംസ്ഥാന വ്യാപകമാക്കാനാണ് നീക്കമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എം.ഡി. ഹർഷിത അട്ടല്ലൂരി പത്രസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന്‍റെ വ്യാപനം തടയാൻ ലക്ഷ്യമിട്ടാണ് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യ കുപ്പികൾ ശേഖരിക്കാൻ സർക്കാർ തീരുമാനമെടുത്തത്.
പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികമായി 20 രൂപ ഡിപ്പോസിറ്റായി വാങ്ങും. മദ്യം വാങ്ങുന്ന ഷോപ്പുകളിൽ കുപ്പി നൽകുമ്പോൾ 20 രൂപ തിരികെ ലഭിക്കും. ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. കുപ്പി തിരികെ നൽകുമ്പോൾ ബില്‍ നിർബന്ധമില്ല. കുപ്പി ശേഖരിക്കാൻ പ്രത്യേകം കൗണ്ടർ ആരംഭിക്കും. കുടുംബശ്രീ അംഗങ്ങളാകും ഈ കൗണ്ടറിലുണ്ടാവുക.
വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയിൽ മൂന്ന് തവണ ക്ലീൻ കേരള കമ്പനി കുപ്പികൾ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബൽ കുപ്പിയിൽ പതിച്ചിരിക്കും. ഒക്ടോബർ ഒന്നു മുതൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ മദ്യക്കുപ്പികൾ പായ്ക്ക് ചെയ്യാൻ ന്യൂസ് പേപ്പർ കിട്ടില്ലെന്നും എം.ഡി അറിയിച്ചു. ആവശ്യക്കാർക്ക് ബാഗ് കൊണ്ടുവരാം അല്ലെങ്കിൽ ബെവ്കോയിൽനിന്ന് 15, 20 രൂപ നിരക്കിൽ ക്യാരിബാഗ് ലഭിക്കും. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ബെവ്കോയുടെ വെബ്സൈറ്റും ആപ്പും സജ്ജമാകും.
SUMMARY: Changes at Bevco from today; Money back if you return a plastic bottle