ബെംഗളൂരു: ചെന്നൈ – ബെംഗളൂരു എക്സ്പ്രസ് വേ അടുത്ത വർഷം ഡിസംബറോടെ തുറക്കും. മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഏറെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന പാതയാണിത്. കർണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലൂടെ 260 കിലോമീറ്റർ ദൂരത്തിലാണ് നാലുവരിപ്പാത കടന്നുപോകുക.
ആദ്യഘട്ടത്തിൽ എട്ടുവരിപ്പാതയായി തീരുമാനിച്ച പദ്ധതി പിന്നീട് നാലുവരിപ്പാതയാക്കുകയായിരുന്നു. ഗതാഗതക്കുരുക്ക് കണക്കിലെടുത്തായിരുന്നു ഈ തീരുമാനമെങ്കിലും ഭാവിയിൽ എട്ടുവരിപ്പാതയാക്കാൻ സാധിക്കുന്ന തരത്തിലാണ് നിർമാണം പുരോഗമിക്കുന്നത്.
പുതിയ പാത ചെന്നൈയ്ക്കും ബെംഗളൂരുവിനുമിടയിലുള്ള യാത്രാസമയം രണ്ട് മണിക്കൂറായി കുറയ്ക്കും. രണ്ട് നഗരങ്ങൾക്കിടയിലുള്ള അകലം 38 കിലോമീറ്റർ കുറയ്ക്കാനും പദ്ധതി സഹായിക്കും.
ബെംഗളൂരുവിന് സമീപമുള്ള ഹോസ്‌കോട്ടിനെയും തമിഴ്‌നാട്ടിലെ ചെന്നൈ നഗരത്തിന് സമീപ പ്രദേശമായ ശ്രീപെരുമ്പത്തൂരിനെയും ബന്ധിപ്പിച്ച് കടന്നുപോകുന്നതാണ് ബെംഗളൂരു – ചെന്നൈ എക്‌സ്‌പ്രസ്‌വേ. 2011ൽ പ്രഖ്യാപിച്ച പദ്ധതി ഭാരത്മാല പരിയോജന പ്രോഗ്രാമിന് കീഴിലാണ് പുരോഗമിക്കുന്നത്. 2022 മെയ് 26ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്.
TAGS: KARNATAKA | EXPRESSWAY
SUMMARY: Bengaluru – chennai expressway to be opened by next year