ബെംഗളൂരു: ചിക്കബല്ലാപുരയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ വരദഹള്ളിയിൽ 440ഓളം കോഴികളെ കൊന്നൊടുക്കി. വ്യാഴാഴ്ചയാണ് ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. ഇതോടെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ
ഗ്രാമത്തിൽ ശുചീകരണ ഡ്രൈവ് നടത്തുകയും വൈറസ് കൂടുതൽ പടരുന്നത് തടയുന്നതിനും പ്രദേശവാസികളിൽ അവബോധം സൃഷ്ടിക്കുന്നതിനുമായി ആക്‌സസ് പോയിന്റുകൾ സ്ഥാപിക്കുകയും ചെയ്തു.
വരദഹള്ളി മാർക്കറ്റിൽ നിന്ന് കൊണ്ടുവന്ന കോഴികളിലാണ് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഭോപ്പാലിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേതുടർന്ന് ആരോഗ്യ വകുപ്പ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായി അടിയന്തര യോഗം വിളിച്ചുചേർത്ത് മുൻകരുതൽ നടപടികൾ എടുക്കാൻ നിർദേശിച്ചിരുന്നു.
ഗ്രാമത്തിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ വ്യാഴാഴ്ച മുതൽ കോഴി വിൽപനയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വരദഹള്ളി ഗ്രാമത്തിൽ നിന്ന് കോഴികളെ പുറത്തേക്ക് കൊണ്ടുപോകുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
വരദഹള്ളി ഗ്രാമത്തിൽ 405 ജനസംഖ്യയുള്ള 96 വീടുകളുണ്ട്. ഇവിടെ കോഴികളുടെ സർവേ ഇതിനകം നടത്തിയിട്ടുണ്ട്. ഗ്രാമത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ആളുകളുടെയും കോഴികളുടെയും സർവേ നടത്തും. രോഗബാധ ഇല്ലാതാക്കാൻ റോഡുകളിൽ ബ്ലീച്ചിംഗ് പൗഡർ വിതറുകയും വാഹനങ്ങൾ സോഡിയം ഹൈപ്പോക്ലോറൈറ്റ് ലായനി ഉപയോഗിച്ച് അണുവിമുക്തമാക്കുകയും ചെയ്യുമെന്ന് ചിക്കബല്ലാപുര ഡെപ്യൂട്ടി കമ്മീഷണർ പി.എൻ. രവീന്ദ്ര പറഞ്ഞു.
TAGS: BENGALURU | BURD FLU
SUMMARY: After bird flu outbreak, villagers allow culling of 440 birds