കണ്ണൂർ: എല്‍ഡിഎഫ് സർക്കാരിന്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. രാവിലെ പത്ത് മണിക്ക് പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളില്‍ വെച്ചാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. തുടര്‍ന്ന് നടന്ന വാര്‍ത്താസമ്മേളനത്തില്‍ സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ മുഖ്യമന്ത്രി എണ്ണിപ്പറഞ്ഞു.
900 വാഗ്‌ദാനങ്ങളില്‍ 97 ശതമാനം നടപ്പാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘ലൈഫ് പദ്ധതിയില്‍ അഞ്ച് ലക്ഷം വീടുകള്‍ പൂർത്തിയാക്കി. മത്സ്യത്തൊഴിലാളികള്‍ക്ക് പുനർഗേഹം പദ്ധതിയില്‍ വീടുകള്‍ നിർമ്മിച്ചു. 4.86 ലക്ഷംപേര്‍ക്ക് പട്ടയം നല്‍കി. അറുപത്തിനാലായിരത്തിധികം കുടുംബങ്ങളെ അതി ദാരിദ്ര്യമുക്തമാക്കി. ജപ്തി നടപടികളില്‍ വീടുകള്‍ ഇല്ലാതാകുന്നത് തടയാൻ ഏകകിടപ്പാട സംരക്ഷണ നിയമം നടപ്പാക്കി. ഭരണ സേവനങ്ങള്‍ ലളിതമാക്കാൻ കൊണ്ടുവന്ന കെ സ്മാർട്ട് വഴി 82 ലക്ഷം അപേക്ഷകളില്‍ നടപടി സ്വീകരിച്ചു.
64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. ലോകത്ത് തന്നെ അപൂർവം രാഷ്‌ട്രങ്ങളേ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ല. 16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നല്‍കിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ – സ്‌മാർട്ടിലൂടെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ അതിവേഗം ലഭ്യമാകാൻ തുടങ്ങി.
പി എസ് സി വഴി ഏറ്റവും കൂടുതല്‍ നിയമനം 3,13,212 പേർക്ക് നിയമനം നല്‍കിയെന്നും’ പിണറായി വിജയന്‍ പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഇന്ന് ഉച്ചക്ക് ശേഷം മുഖ്യമന്ത്രിയുടെ റോഡ് ഷോ ധർമ്മടത്ത് നടക്കും. കഴിഞ്ഞ രണ്ടു ദിവസമായി മണ്ഡല പര്യടന പരിപാടിയിലായിരുന്നു പിണറായി വിജയൻ.
SUMMARY: ’97 percent of promises implemented’; CM presents LDF progress report















