ബെംഗളൂരു: കാന്താര 2 സിനിമാ ചിത്രീകരണം കാരണം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടേണ്ടിവരുന്നതായി പരാതി. ഹാസനിൽ നിന്നുള്ള ഗ്രാമവാസികളാണ് വനം വകുപ്പിന് സിനിമ ടീമിനെതിരെ പരാതി നൽകിയത്. സിനിമ ഗ്രാമത്തിൽ മാത്രം ചിത്രീകരിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളതെങ്കിലും കാടിനകത്ത് കയറിയാണ് സിനിമ ചിത്രീകരിക്കുന്നതെന്നും പരിസരവാസികൾ പരാതിപ്പെട്ടു. നിരവധി വന്യജീവികളുടെ ആവാസസ്ഥലമായ ഗവിഗുഡ്ഡ കാടുകളിൽ സ്ഫോടനദൃശ്യങ്ങളടക്കമാണ് ചിത്രീകരിക്കുന്നതെന്നും പരാതി ഉയർന്നിട്ടുണ്ട്.
സിനിമാ ചിത്രീകരണം മൃഗങ്ങളേയും പക്ഷികളേയും ശല്യപ്പെടുത്തുന്നുവെന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗമായ സന്ന സ്വാമി പറഞ്ഞു. ആനകളുടെ ശല്യം കാരണം കർഷകർ ഇതിനോടകംതന്നെ ബുദ്ധിമുട്ടിലാണ്. വനം സംരക്ഷിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിട്ടും ഉദ്യോഗസ്ഥർ അലംഭാവം കാട്ടുകയാണ്. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ യെസലൂർ പോലീസ് കേസെടുത്തിട്ടുണ്ട്. തങ്ങളുടെ പരാതിയിൽ നടപടിയുണ്ടായില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നാട്ടുകാർ വ്യക്തമാക്കി.
TAGS: KARNATAKA | KANTARA 2
SUMMARY: Complaint against Kantara 2 crew for polluting and disturbing nature