ന്യൂഡൽഹി: ചരക്കുസേവനനികുതി(ജിഎസ്‌ടി) പരിഷ്‌കരണത്തിന് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 12%, 28% എന്നീ സ്ലാബുകള്‍ ഒഴിവാക്കി. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും.
പരിഷ്‌കരണം നിലവില്‍ വരുന്നതോടെ 175 ഉത്‌പന്നങ്ങളുടെ വിലകുറയും. വ്യക്തിഗത ആരോഗ്യ-ലൈഫ് ഇൻഷുറൻസുകൾക്ക് നികുതിയില്ല. നേരത്തേ 18 ശതമാനമായിരുന്നു. പുകയില, ആഡംബരവസ്തുക്കൾ എന്നിവയുടെ നികുതി 40 ശതമാനമാക്കി. ഇടത്തരം കാറുകൾ, ഇരുചക്ര-മുച്ചക്ര വാഹനങ്ങൾ എന്നിവയുടെ നികുതി 28-ൽനിന്ന് 18 ശതമാനമായി. ചപ്പാത്തി, പൊറോട്ട തുടങ്ങിയ ഇന്ത്യൻ റൊട്ടി വിഭവങ്ങളെ നികുതിയിൽനിന്ന് ഒഴിവാക്കി. 18 ശതമാനം നികുതിയുണ്ടായിരുന്ന 33 ജീവൻരക്ഷാമരുന്നുകളുടെ നികുതി ഒഴിവാക്കി. സിമന്റ്, ഗ്രാനൈറ്റ്, മാർബിൾ എന്നിവയുടെ നികുതി 28-ൽനിന്ന് 18 ശതമാനമാക്കി. 1200 സിസിയിൽ താഴെയുള്ള പെേട്രാൾകാറുകളുടെയും 1500 സിസിയിൽതാഴെയുള്ള ഡീസൽ കാറുകളുടെയും നികുതി 28-ൽനിന്ന് 18 ശതമാനമാക്കി. അതിനുമുകളിലുള്ള കാറുകൾക്ക് 40 ശതമാനമാണ് നികുതി. 350 സിസിയിൽ താഴെയുള്ള ബൈക്കുകളുടെ ജിഎസ്‌ടിയും 28-ൽനിന്ന് 18 ശതമാനമാക്കി.
ചരക്കുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയത് അവശ്യസാധനങ്ങളുടെ വിലകുറയാൻ വഴിയൊരുക്കും. ടൂത്ത് പേസ്റ്റ്, സോപ്പ്, ടൂത്ത് ബ്രഷ്, ഹെയര്‍ ഓയില്‍, സൈക്കിള്‍, പാസ്ത, ന്യൂഡില്‍സ്, നെയ്യ്, വെണ്ണ, കോഫി, ചോക്ലേറ്റ് എന്നിവ ഇനിമുതല്‍ 5% ജിഎസ്ടി സ്ലാബില്‍ ഉള്‍പ്പെടും. ടിവികള്‍ക്ക് 18 ശതമാനമായിരിക്കും ഇനി ജിഎസ്ടി. ട്രാക്ടറുകള്‍, കൃഷിയാവശ്യത്തിനുളള യന്ത്രങ്ങള്‍ തുടങ്ങിയവയുടെ നികുതി അഞ്ച് ശതമാനമാകും. സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങള്‍, ശീതള പാനീയങ്ങള്‍ എന്നിവയുടെ നികുതി 40 ശതമാനമായിരിക്കും. രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ജിഎസ്ടി നിരക്കില്‍ പരിഷ്‌കാരങ്ങള്‍ നടത്തിയതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.
SUMMARY: Comprehensive changes in GST; will be implemented from 22nd, prices of daily necessities will decrease