കോഴിക്കോട്: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളിൽ പാർട്ടി സമ്മർദത്തിലായ സാഹചര്യത്തിൽ ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തി പ്രതിരോധം തീർക്കാനൊരുങ്ങി കോൺഗ്രസ്. ശബരിമല സ്വർണക്കൊള്ള കേസ് തെരഞ്ഞെടുപ്പ് ചർച്ചയാക്കുകയാണ് ലക്ഷ്യം.
പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് അടക്കമുള്ളവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ കവർ പേജ് മാറ്റിയാണ് പ്രചാരണത്തിന് തുടക്കമിട്ടത്. പിന്നാലെ ജില്ല നേതാക്കളടക്കം കാമ്പയിൻ ഏറ്റെടുത്തു.
തദ്ദേശതെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കനത്ത തിരിച്ചടിയാകുമെന്നടക്കമുള്ള അഭിപ്രായം പാർട്ടിക്കുള്ളിൽനിന്നുതന്നെ ഉയരുന്നതിനിടെയാണ് ഈ നീക്കം. രാഹുലിനെതിരെ കഴിഞ്ഞ ദിവസം മറ്റൊരു യുവതികൂടി അതിക്രൂര പീഡനം നേരിട്ടെന്ന പരാതിയുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ശബരിമല സ്വർണ്ണക്കൊള്ള വിഷയം ഉയർത്തിയുള്ള കോൺഗ്രസിന്റെ പുതിയ കാമ്പെയിൻ. ഈ നീക്കത്തിലൂടെ, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി മറയ്ക്കാനും ശബരിമല വിഷയത്തിൽ ഭരണപക്ഷത്തെ പ്രതിക്കൂട്ടിൽ നിർത്താനും സാധിക്കുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു
അതേസമയം ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി. ഡിസംബർ എട്ടിലേക്കാണ് ജാമ‍്യപേക്ഷ പരിഗണിക്കുന്നത് മാറ്റിയിരിക്കുന്നത്. കൊല്ലം വിജിലൻസ് കോടതിയുടെതാണ് നടപടി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പത്മകുമാർ ജാമ‍്യാപേക്ഷ സമർപ്പിച്ചത്.
SUMMARY: Congress launches social media campaign against gold theft.













