കേടായ കാർ വിറ്റതിന് ആഡംബര വാഹന നിർമ്മാതാക്കളായ ബിഎംഡബ്ല്യു 50 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. 2009ൽ ഉപഭോക്താവിന് കേടുപാടുകളുള്ള കാർ വിതരണം ചെയ്‌തതിനാണ് നടപടി. 2024 ഓഗസ്‌റ്റ് 10-നോ അതിനുമുമ്പോ കമ്പനി പരാതിക്കാരന് 50 ലക്ഷം രൂപ ഒറ്റത്തവണയായി നൽകണമെന്ന് കോടതി ഉത്തരവിട്ടു.
ചീഫ് ജസ്‌റ്റിസ് ഡി. വൈ. ചന്ദ്രചൂഡിൻ്റെ നേതൃത്വത്തില്‍ ജസ്‌റ്റിസുമാരായ ജെ. ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. പരാതിക്കാരൻ 2009 സെപ്റ്റംബർ 25ന് ഒരു ബിഎംഡബ്ല്യു 7 സീരീസ് കാർ വാങ്ങിയിരുന്നു. ഓടിക്കുന്നതിനിടെ ഗുരുതരമായ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് 2009 സെപ്റ്റംബർ 29ന് കാർ വർക്‌ഷോപ്പിലേക്ക് കൊണ്ടുപോയി. തുടർന്ന് നവംബർ 13-നും കാറിന് സമാനമായ പ്രശ്‌നം നേരിട്ടതായി പരാതിക്കാരൻ പറഞ്ഞു.
പിന്നാലെ നവംബർ 16-ന് അദ്ദേഹം പരാതി നൽകുകയും കമ്പനിക്കെതിരെ ഐപിസി 418, 420 വകുപ്പുകൾ ചുമത്തുകയും ചെയ്‌തു. ബിഎംഡബ്ല്യു കമ്പനി, മാനേജിങ്ങ് ഡയറക്‌ടർ, മറ്റ് ഡയറക്‌ടർമാർ എന്നിവരെയാണ് കേസിൽ പ്രതിചേർത്തത്. 2012-ൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി ബിഎംഡബ്ല്യുവിനെതിരായ ക്രിമിനൽ നടപടികൾ റദ്ദാക്കി.
കേടായ വാഹനത്തിന് പകരം പുതിയ ബിഎംഡബ്ല്യു കാർ പരാതിക്കാരന് നൽകാനും കമ്പനിയോട് നിർദേശിച്ചു. കമ്പനി ഈ ഹൈക്കോടതി ഉത്തരവിനെ എതിർത്തില്ലെങ്കിലും പരാതിക്കാരൻ ഉത്തരവ് ചോദ്യം ചെയ്‌ത് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
TAGS: NATIONAL | COURT | BMW
SUNMARY: Court orders bmw company to pay compensation to consumer