മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വരാജ് തോറ്റാൽ ലീഗിൽ ചേരുമെന്ന് ബെറ്റ് വെച്ച സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായി സ്വരാജ് ജയിക്കുമെന്നായിരുന്നു ബെറ്റ്. ഇന്ന് രാവിലെ ഗഫൂർ പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു.
ഈ മാസം 14ന് ചായക്കടയില്‍ നടന്ന ചര്‍ച്ച രാഷ്‌ട്രീയ തര്‍ക്കത്തിലേക്കു നീങ്ങിയപ്പോഴാണ് പന്തയം വച്ചത്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂരില്‍ പരാജയപ്പെടുകയാണെങ്കില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നായിരുന്നു ഷെരീഫ് പറഞ്ഞത്. ഇടത് സ്ഥാനാനാര്‍ത്ഥി എം സ്വരാജ് പരാജയപ്പെട്ടാല്‍ മുസ്ലീം ലീഗില്‍ ചേരുമെന്ന് ഗഫൂറും പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് വാക്ക് പാലിക്കാൻ തയാറാണെന്ന് അറിയിച്ചു സിപിഐ നേതാവ് രംഗത്തെത്തിയത്. മുസ്ലിം ലീഗിന്റെ ഭാഗമായി താൻ പ്രവർത്തിക്കുമെന്ന് ഗഫൂർ അറിയിക്കുകയായിരുന്നു. അദേഹം ഔദ്യോഗികമായി മുസ്ലീം ലീഗ് അംഗത്വവും സ്വീകരിച്ചു.
SUMMARY: CPI leader leaves party, keeping his promise, says he will join league if Swaraj loses in Nilambur