പ്രയാഗ്‌രാജ്: മൗനി അമാവാസി ചടങ്ങിനിടെ മഹാകുംഭമേളയിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 30 തീര്‍ഥാടകര്‍ മരണപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. 30 പേര്‍ മരിച്ചതായും അറുപതിലേറെ പേര്‍ക്ക് പരിക്കേറ്റതായും ഉത്തര്‍പ്രദേശ് ഡിഐജി വൈഭവ് കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. മരിച്ച 25 പേരെ തിരിച്ചറിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.
കുംഭമേളയുമായി ബന്ധപ്പെട്ട മൗനി അമാവാസി ചടങ്ങുകള്‍ക്കിടെ പുലര്‍ച്ചെ ഒന്നിനും രണ്ടിനുമിടയിലാണ് ദുരന്തമുണ്ടായത്. കനത്ത സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഈ സമയത്ത് വന്‍ ജനത്തിരക്ക് അനുഭവപ്പെടുകയായിരുന്നു. തിക്കിലും തിരക്കിലും ബാരിക്കേഡുകള്‍ തകര്‍ന്നാണ് അപകടമുണ്ടായത്.
അപകടമുണ്ടായ ഉടന്‍ തന്നെ ആംബുലന്‍സുകള്‍ അയക്കുകയും നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ തേടിയവരില്‍ കൂടുതലും സ്ത്രീകളാണെന്നാണ് വിവരം. നിരവധി സ്ത്രീകള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി .അപകടത്തെ തുടര്‍ന്ന് അമൃത് സ്നാന ചടങ്ങുകള്‍ നിര്‍ത്തിവെച്ചതായി അധികൃതര്‍ അറിയിച്ചു.
അപകടത്തില്‍ മരിച്ചവര്‍ക്ക് സര്‍ക്കാര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.ദുരന്തത്തില്‍ മരിച്ചവരില്‍ നാലുപേര്‍ കര്‍ണാടക സ്വദേശികളാണ്. ബെളഗാവിയില്‍ നിന്നുള്ള അമ്മയും മകളും ഉള്‍പ്പെടുന്ന തീര്‍ഥാടകരാണ് മരിച്ചത്. കര്‍ണാടക സര്‍ക്കാര്‍ ഒരു ഐ എ എസ് ഓഫീസറെയും ഒരു ഐ പി എസ് ഓഫീസറെയും അപകടമുണ്ടായ പ്രയാഗ് രാജിലേക്കയച്ചു. മൃതദേഹങ്ങള്‍ വാരണാസിയില്‍ എത്തിച്ച ശേഷം എയര്‍ ആംബുലന്‍സില്‍ ബെളഗാവിയിലേക്കു കൊണ്ടുവരും.
അതേസമയം അപകടത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഉത്തരവിട്ടു. ജസ്റ്റിസ് ഹര്‍ഷ് കുമാറിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ സംഘമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുക.
<BR>
TAGS : MAHA KUMBHMELA | STAMPEDE
SUMMARY : Crowded during Kumbh Mela; The death toll has reached 30