കോഴിക്കോട്: വയോധികരായ സഹോദരിമാരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഇവരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ഇവർക്കൊപ്പം താമസിച്ചിരുന്ന ഇളയസഹോദരന്‍ പ്രമോദ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.
ചേവായൂരിനടുത്ത് കരിക്കാംകുളം ഫ്ളോറിക്കൻ റോഡിലെ വാടകവീട്ടിൽ താമസിച്ചിരുന്ന ശ്രീജയ (71), പുഷ്പലളിത (66) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഒരു സഹോദരനും (പ്രമോദ്) താമസിച്ചിരുന്നു. എന്നാൽ ഇയാളെ കാണാനില്ല. മൂന്നുവർഷത്തോളമായി ഇവർ ഇവിടെ വാടകയ്ക്ക് താമസിച്ചുവരികയാണ്.
ഇന്ന് രാവിലെ പ്രമോദാണ് ബന്ധുവിനെ വിളിച്ച് സഹോദരി ശ്രീജയ മരിച്ച വിവരം അറിയിക്കുന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് പ്രമോദ് സഹോദരനെ വിളിക്കുന്നത്. തുടർന്ന് ബന്ധു, വീട്ടിൽ വന്നു നോക്കിയപ്പോഴാണ് രണ്ടു സഹോദരിമാരേയും രണ്ടു മുറികളിലായി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രമോദിനെ കണ്ടെത്താനുമായില്ല. മൃതദേഹം പുതപ്പിച്ച നിലയിലായിരുന്നു. വെള്ളതുണി പുതപ്പിച്ച് തലമാത്രം പുറത്തു കാണുന്ന നിലയിൽ രണ്ടു മുറികളിലായിരുന്നു മൃതശരീരങ്ങൾ.
മരിച്ച ശ്രീജയയ്ക്കും പുഷ്പലളിതയ്ക്കും ആരോഗ്യപ്രശനങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫറോക്ക് റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും പ്രമോദിന്റെ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഇയാളെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. പ്രമോദിനെ പിടികൂടിയാൽ മാത്രമേ ഈ കൊലപാതകത്തിന്റെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താൻ സാധിക്കു.
SUMMARY: Death of elderly sisters in Kozhikode was a murder; Postmortem report out