ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ദേശീയ പതാക പകുതി താഴ്‌ത്തിക്കെട്ടും. ഔദ്യോഗിക വിനോദ പരിപാടികള്‍ ഉണ്ടാവില്ല. ഏപ്രില്‍ 22, 23 തീയതികളിലും ശവസംസ്‌കാര ദിവസവുമാണ് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുന്നത്.
ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സയ്ക്കു ശേഷം വിശ്രമത്തിലായിരുന്ന മാർപാപ്പ ഇന്ത്യൻ സമയം ഇന്നലെ രാവിലെ 11.05 നാണ് കാലം ചെയ്തത്. 88 വയസായിരുന്നു. ന്യൂമോണിയ ബാധിതനായി 38 ദിവസം ആശുപത്രിയിൽ കഴിഞ്ഞ മാസം 23നാണ് വസതിയിലേക്ക് തിരികെയെത്തിയത്. ബെനഡിക്ട് പതിനാരാമൻമാർപാപ്പ സ്ഥാനമൊഴിഞ്ഞപ്പോഴാണ് 2013 മാർച്ച് 13ന് കത്തോലിക്കാ സഭയുടെ 266-മത് മാർപാപ്പയായി അദ്ദേഹം ചുമതലയേറ്റത്.
അതേസമയം ഫ്രാൻസിസ് മാർപ്പാപ്പയുടെ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക കുറിപ്പ് വത്തിക്കാൻ പുറത്തുവിട്ടു. പക്ഷാഘാതത്താൽ പാപ്പാ കോമ സ്ഥിതിയിലായെന്നും തുടർന്നുണ്ടായ ഹൃദയധമനികളിലെ തകർച്ചയുമാണ് മരണകാരണമെന്ന് തിരിച്ചറിഞ്ഞതായി വത്തിക്കാൻ അറിയിച്ചു.
വത്തിക്കാൻ സിറ്റി സ്റ്റേറ്റ് ആരോഗ്യ-ശുചിത്വ ഡയറക്ടറേറ്റിന്റെ ഡയറക്ടർ ഡോ. ആൻഡ്രിയ അർക്കാൻജെലി മരണകാരണം സംബന്ധിച്ച ഔദ്യോഗിക സർട്ടിഫിക്കേഷൻ നൽകി. തിങ്കളാഴ്ച വൈകുന്നേരം ഹോളി സീ പ്രസ് ഓഫീസാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഫ്രാൻസിസ് മാർപ്പാപ്പയ്ക്ക് ന്യൂമോണിയ, ടൈപ് 2 ഡയബെറ്റിസ്, ഹൈപ്പർടെൻഷൻ, ബ്രോങ്കൈറ്റിസ് എന്നിവ ഉണ്ടായിരുന്നതായും വത്തിക്കാനിൽ നിന്നും പുറത്തുവിട്ട വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
<br>
TAGS : POP FRANCIS | MORNING
SUMMARY : Demise of the Pope; 3 days of mourning in the country