ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ വെളിപ്പെടുത്തൽ നടത്തിയ പരാതിക്കാരനായ മുൻ ശുചീകരണ തൊഴിലാളിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം മണിക്കൂറുകൾ ചോദ്യം ചെയ്തുവെന്നാണ് റിപ്പോർട്ട്. ഇയാളുടെ പേര്, വിവരങ്ങൾ അടക്കം അന്വേഷണ സംഘം പുറത്തുവിട്ടു. സിഎൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ പരാതിക്കാരൻ.
ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.
1995-2014 കാലഘട്ടത്തിൽ ലൈംഗികാതിക്രമം നടത്തി നിരവധി സ്‌ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്ന് പരാതിക്കാരനായ ഇയാള്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അരക്കോടി രൂപ ചെലവഴിച്ച് നദിക്കരയിൽ കുഴിച്ച് പരിശോധന നടത്തിയെങ്കിലും ഒന്നും കിട്ടിയിരുന്നില്ല. അതിനാൽ, വെളിപ്പെടുത്തൽ നടത്തിയയാളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നേരത്തേ ഉയർന്നിരുന്നു. ഇയാൾ ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണെന്നും പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി. ഇയാൾക്കൊപ്പം ആരോപണങ്ങൾ ഉന്നയിച്ച മറ്റൊരാളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
പീഡനത്തിനിരയായി കൊല്ലപ്പെട്ട നൂറോളം പേരുടെ മൃതദേഹങ്ങൾ ഭീഷണിക്കു വഴങ്ങി ധർമസ്ഥലയിലെ പല ഭാഗങ്ങളിലായി കുഴിച്ചിട്ടുവെന്നായിരുന്നു ഇയാള്‍ ധർമസ്ഥല പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കാര്യമായ അന്വേഷണം നടക്കാതായതോടെ ഇയാൾ കോടതിയിൽ നേരിട്ട് ഹാജരായി മൊഴിയും തെളിവും നൽകി. ജൂലൈ 11-ന്, അദ്ദേഹം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകുകയും മൊഴി രേഖപ്പെടുത്തുകയും, താൻ തന്നെ കുഴിച്ചെടുത്തതാണെന്ന് പറഞ്ഞ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കൈമാറുകയും ചെയ്തു.
കണ്ടെടുത്ത അവശിഷ്ടങ്ങൾ ഒരു സ്ത്രീയുടേതാണെന്നാണ് അയാൾ ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, പിന്നീട് ഫോറൻസിക് സയൻസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇത് പുരുഷന്റേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ കള്ളസാക്ഷി പറഞ്ഞതിന് അന്വേഷണ സംഘം അയാൾക്കെതിരെ കേസെടുത്തിരുന്നു. പരാതി നൽകിയതുമുതൽ ഇദ്ദേഹം വിറ്റ്‌നസ് പ്രൊട്ടക്ഷൻ പ്രോഗ്രാമിലായിരുന്നു. എന്നാൽ, ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് വെള്ളിയാഴ്ച രാത്രിയോടെ ഈ സംരക്ഷണം പിൻവലിച്ചു. ശനിയാഴ്ച അയാളുടെ അറസ്റ്റ് ഔദ്യോഗികമായി രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം 2003ൽ ധർമസ്ഥല ക്ഷേത്ര പരിസരത്ത് നിന്നും കാണാതായ അനന്യ ഭട്ടിന്റെ അമ്മയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ സുജാത ഭട്ട് മൊഴി മാറ്റി പറഞ്ഞിരുന്നു. തനിക്ക് അങ്ങനെയൊരു മകളില്ലെന്നും ചിലരുടെ ഭീഷണിക്ക് വഴങ്ങിയാണ് അങ്ങനെ ചെയ്‌തതെന്നും സുജാത ഭട്ട് ഒരു മാധ്യമത്തോട് പറഞ്ഞു. ഗിരീഷ് മട്ടന്നവറും ടി ജയന്തും കാരണമാണ് താൻ കള്ളം പറഞ്ഞത്. രാജ്യത്തെ ജനങ്ങളോട് ക്ഷമ ചോദിക്കുന്നു. ഈ വിവാദങ്ങൾ അവസാനിപ്പിച്ച് സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നും അവർ പറഞ്ഞു. സുജാത പറഞ്ഞതെല്ലാം വാസ്‌തവ വിരുദ്ധമാണെന്നും അവർക്ക് മകളില്ലെന്നും സുജാതയുടെ സഹോദരനും വ്യക്തമാക്കിയിട്ടുണ്ട്.
SUMMARY: Dharmasthala case; Complainant former sanitation worker arrested