മലയാള സിനിമയിൽ ന്യൂ വേവ് തരംഗത്തിനു തുടക്കം കുറിച്ച സംവിധായകൻ മോഹൻ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ നടക്കും.
എൺപതുകളിലെ മലയാളികളുടെ സൗന്ദര്യ ബോധത്തെ സിനിമകളിലേക്ക് പകർത്തിയ സംവിധായകനാണ് മോഹന്‍. വിടപറയും മുൻപേ, ശാലിനി എന്റെ കൂട്ടുകാരി, ഇസബെല്ല,മംഗളം നേരുന്നു, അങ്ങനെ ഒരു അവധിക്കാലത്ത്,രചന, ആലോലം, പക്ഷെ തുടങ്ങി ഇരുപത്തി അഞ്ചോളം ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം. കലാപരമായും വാണിജ്യപരമായും ഏറെ മുന്നിൽനിന്ന സിനിമകളായിരുന്നു മോഹന്റേത്.
തിക്കുറിശ്ശി സുകുമാരന്‍ നായര്‍, എ.ബി.രാജ്, മധു, പി.വേണു, ഹരിഹരന്‍ എന്നിവരുടെയെല്ലാം സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് ജോൺപോളുമായി ചേർന്ന് മികവാർന്ന ചിത്രങ്ങളൂടെ സംവിധായകനായി. മലയാളത്തിലെ ഗന്ധർവ്വനായ പത്മരാജനോടൊത്തും അദ്ദേഹത്തിന്റെ ഇടവേള, ശാലിനി എന്റെ കൂട്ടുകരി പോലുള്ള സിനികളിൽ ഒന്നിച്ചുപ്രവർത്തിക്കാൻ അദ്ദേഹത്തിനായി. ഇടവേള എന്ന ചിത്രത്തിലൂടെയാണ് ഇടവേള ബാബുവിന്റെ അരങ്ങേറ്റം.
ആലോലം, രചന, മംഗളം നേരുന്നു, തീര്‍ത്ഥം, ശ്രുതി, ഒരു കഥ ഒരു നുണക്കഥ, ഇസബെല്ല, പക്ഷേ, സാക്ഷ്യം, അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം തുടങ്ങിയ സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ ഒരു അവധിക്കാലത്ത്, മുഖം, ശ്രുതി, ആലോലം വിടപറയും മുമ്പേ എന്നീ സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. 2005 ല്‍ പുറത്തിറങ്ങിയ ‘ദ് ക്യാംപസ്’ ആണ് അവസാനമിറങ്ങിയ ചിത്രം.
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. രണ്ട് പെൺകുട്ടികൾ എന്ന സിനിമയിലെ നായികയായ അനുപമയാണ് ഭാര്യ. പുരന്ദർ മോഹൻ, ഉപേന്ദർ മോഹൻ എന്നിവർ മക്കളാണ്.
<br>
TAGS : DIRECTOR MOHAN | OBITUARY
SUMMARY : Director Mohan passes away