ബെംഗളൂരു: കർണാടകയിൽ ഡി.കെ. ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. ഏറെ നാളത്തെ അനിശ്ചിതത്വങ്ങള്‍ക്കും ഡല്‍ഹിയിലെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിരാമമിട്ടാണ് മന്ത്രിസഭാ വികസനത്തിന് അന്തിമ അംഗീകാരം ലഭിച്ചത്. 20 പുതിയ മന്ത്രിമാരുടെ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഔദ്യോഗികമായി പച്ചക്കൊടി കാട്ടി. 12 പുതുമുഖങ്ങള്‍ ഇടംപിടിച്ച പട്ടികയില്‍ ഗായത്രി ശാന്തേഗൗഡയാണ് ഏക വനിത. ഇതോടെ മന്ത്രിസഭയുടെ ആകെ അംഗസംഖ്യ പരമാവധി പരിധിയായ 34-ലേക്ക് ഉയരും.
ബെംഗളൂരുവിലെ രാജ് ഭവനിൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പുരോഗമിക്കുകയാണ്.പി.എം. നരേന്ദ്രസ്വാമി, ശിവരാജ് തംഗടഗി, രുദ്രപ്പ ലമാണി, കെ.എസ്. ബസവന്തപ്പ, ബി. നാഗേന്ദ്ര, ടി. രഘുമൂർത്തി, ബി.സെഡ്. സമീർ അഹമ്മദ് ഖാൻ, റിസ്‌വാൻ അർഷാദ്, സന്തോഷ് ലാഡ്, മധു ബംഗാരപ്പ, പുട്ടരംഗഷെട്ടി, മംഗള വൈദ്യ, അജയ് സിങ്, എൻ. ചെലുവരായ സ്വാമി, കെ.എം. ശിവലിംഗ ഗൗഡ, എച്ച്.സി. ബാലകൃഷ്ണ, ഗായത്രി ശാന്തേഗൗഡ, ബസവരാജ് റായറെഡ്ഡി, വിജയനാന്ദ് കശപ്പനവർ, ലക്ഷ്മൺ സാവദി എന്നിവരാണ് പുതിയതായി മന്ത്രിസഭയിലേക്ക് എത്തുന്ന നേതാക്കൾ. ഇതോടൊപ്പം കർണാടക നിയമസഭയുടെ പുതിയ സ്പീക്കറായി ജി.എസ്. പാട്ടീലിനെയും ഡെപ്യൂട്ടി സ്പീക്കറായി എ.എസ്. പൊന്നണ്ണയെയും കോൺഗ്രസ് ഹൈക്കമാൻഡ് നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ ലക്ഷമൺ സാവധിക്ക് മന്ത്രി സ്ഥാനം നൽകിയിട്ടുണ്ട് അതേസമയം മുൻ ആരോഗ്യ മന്ത്രി ദിനേഷ് ഗുണ്ടുറാവു, മലയാളിയായ എൻ എ ഹാരിസ് എന്നിവര്‍ പുതിയ പട്ടികയിൽ നിന്ന് പുറത്തായി. എൻ എ ഹാരിസ് മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അടുത്ത അനുയായി എന്ന നിലയ്ക്ക് അറിയപ്പെട്ട നേതാവാണ്.
ജൂണ്‍ മൂന്നിന് ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ 14 അംഗ മന്ത്രിസഭയാണ് നിലവിലുണ്ടായിരുന്നത്. പരമാവധി 34 മന്ത്രിമാരെയാണ് കർണാടക മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ സാധിക്കുക. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.പി.സി.സി. പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട ഉന്നതതല യോഗത്തില്‍ സാമുദായിക-മേഖലാ സമവാക്യങ്ങള്‍ കൃത്യമായി പാലിച്ചാണ് പേരുകള്‍ അന്തിമമാക്കിയത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ മന്ത്രിമാരുടെ വകുപ്പുവിഭജനം ഉടൻ പ്രഖ്യാപിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്.
SUMMARY: DK Shivakumar reshuffles cabinet; 20 more ministers, 12 new faces
















