ബെംഗളൂരു: പ്രജ്വൽ രേവണ്ണ ഉൾപ്പെട്ട ലൈംഗികാതിക്രമക്കേസിൽ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കരുതെന്ന് കർണാടക സർക്കാരിനോട് സുപ്രീം കോടതി. പ്രത്യേക അന്വേഷണ സംഘത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബലിനോടായിരുന്നു കോടതി കേസ് രാഷ്ട്രീയവത്കരിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ചത്.
പ്രജ്വൽ രേവണ്ണയുടെ അമ്മ ഭവാനി രേവണ്ണയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയി എന്നാണ് ഭവാനിയുടെ മേലുളള ആരോപണം. ജാമ്യത്തെ ദൗർഭാഗ്യകരമെന്ന് വിശേഷിപ്പിച്ച കപിൽ സിബലിനോട് കോടതി രാഷ്ട്രീയ ആവശ്യങ്ങളെ മാറ്റിവെക്കാനും ജാമ്യ വിധി കൃത്യമായി പരിശോധിക്കാനും ആവശ്യപ്പെട്ടു.
ഭവാനിയുടെ പ്രായവും, കേസിൽ നേരിട്ട് പങ്കില്ല എന്ന കണ്ടെത്തലുമാണ് ജാമ്യത്തിനായി കർണാടക ഹൈക്കോടതി പരിഗണിച്ചതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കുറ്റം ചെയ്തത് മകനാണ്. അയാൾ ഉടനടി മുങ്ങുകയും എന്നാൽ പിടിക്കപ്പെടുകയും ചെയ്തു. ഒരു അമ്മ മകനെ ഇത്തരം കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുമോ എന്നും കോടതി ചോദിച്ചു. പ്രജ്വലിനെ കൃത്യമായി ചോദ്യം ചെയ്തിട്ടും അമ്മയുടെ ഇടപെടലുകളെ സംബന്ധിച്ച് കൃത്യമായി തെളിവുകളില്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
TAGS: BENGALURU UPDATES | SUPREME COURT | PRAJWAL REVANNA
SUMMARY: Never politicise prajwal revannas case says supreme court