ന്യൂഡൽഹി: ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയർ ടു എയർ മിസൈല്‍ (അസ്ത്ര) വിജയകരമായി പരീക്ഷിച്ച് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ). ഒഡീഷയിലെ ചാന്ദ്‌പൂർ തീരത്ത് ഇന്നലെയായിരുന്നു വിക്ഷേപണം.
വ്യോമസേനയുടെ സഹായത്തോടെ നടത്തിയ പരീക്ഷണത്തില്‍ കൃത്യതയോടെ ലക്ഷ്യങ്ങള്‍ നശിപ്പിക്കാന്‍ അസ്ത്ര മിസൈലുകള്‍ക്ക് സാധിച്ചതായി ഡിആര്‍ഡിഒ എക്സിലൂടെ അറിയിച്ചു. വ്യോമപ്രതിരോധ രംഗത്തെ ഇന്ത്യയുടെ നിർണായക നീക്കമായാണ് അസ്ത്രയെ പരിഗണിക്കുന്നത്. സുഖോയ്-30 എംകെ-1-ന് സമാനമായ പ്ലാറ്റ്ഫോമില്‍ നിന്നാണ് അസ്ത്രയുടെ വിക്ഷേപണം നടന്നത്. അതിവേഗ ആളില്ലാ വ്യോമസംവിധാനങ്ങളെ അസ്ത്ര വിജയകരമായി തകർത്തു.
ലക്ഷ്യങ്ങളെ ട്രാക്ക് ചെയ്യുന്നതിനും എതിരിടുന്നതിനുമായി തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വൻസി (RF) സീക്കറും അസ്ത്രയില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഡിആർഡിഒ വികസിപ്പിച്ച ഈ സംവിധാനം ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധശേഷിയുടെ വികസനത്തിലെ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. 100 കിലോമീറ്ററിലധികം ദൂരപരിധിയുള്ള അസ്ത്രയില്‍ നൂതന ഗതിനിർണയ സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.
ഹിന്ദുസ്ഥാൻ എയ്റോനോട്ടിക് ലിമിറ്റഡ് (എച്ച്.എ.എല്‍) അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഡിആർഡിഒ അസ്ത്ര മിസൈല്‍ വികസിപ്പിച്ചത്. പ്രതിരോധ സാങ്കേതിക വിദ്യയിലെ നാഴികക്കല്ലായ പരീക്ഷണമാണ് ഇതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. പരീക്ഷണത്തില്‍ ഉള്‍പ്പെട്ട ടീമുകളെ പ്രതിരോധമന്ത്രിയും ഡിആർഡിഒ ചെയർമാൻ ഡോ. സമീർ വി കാമത്തും അഭിനന്ദിച്ചു.
SUMMARY: DRDO successfully tests ‘Astra’ missile