
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുല്‍ മാങ്കൂട്ടത്തില്‍ ഞെട്ടിക്കുന്ന ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുലിന് ഒരു ‘വെട്ടുക്കിളി കൂട്ടം’ സംരക്ഷണം ഒരുക്കുന്നുണ്ടെന്നും, പോലീസ് ഈ വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കാര്യങ്ങളാണ് രാഹുലിനെതിരെ പുറത്തുവരുന്നത്. ഇത്തരം ആളുകളെ കോണ്‍ഗ്രസ് മാറ്റി നിർത്തുകയല്ലേ വേണ്ടതെന്നും അദ്ദേഹം ചോദിച്ചു. കോണ്‍ഗ്രസിന് എല്ലാം നേരത്തെ അറിയാമായിരുന്നുവെന്നും, എന്നിട്ടും രാഹുലിനെ ‘ഭാവിയിലെ നിക്ഷേപം’ എന്ന് വിശേഷിപ്പിച്ചു എന്നും മുഖ്യമന്ത്രി വിമർശിച്ചു. മാത്രമല്ല, പരാതിപ്പെടുന്നവർക്ക് നേരെ കോണ്‍ഗ്രസ് അസഭ്യവർഷം നടത്തുന്നുവെന്നും, പ്രമുഖ കോണ്‍ഗ്രസ് നേതാവ് സംസാരിക്കുമ്പോൾ സ്വന്തം അണികള്‍ പ്രശ്‌നമുണ്ടാക്കുന്ന സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയിലെ ഇടപെടലില്‍ ജോണ്‍ ബ്രിട്ടാസ് എംപിയെ ന്യായീകരിച്ചും മുഖ്യമന്ത്രി രംഗത്തെത്തി. പാർലമെൻറ് അംഗങ്ങള്‍ സർക്കാരിന് വേണ്ട കാര്യങ്ങള്‍ നേടിയെടുക്കാൻ ബാധ്യതപ്പെട്ടവരാണ്. ബ്രിട്ടാസ് മികച്ച ഇടപെടല്‍ ശേഷിയുള്ള എംപിയാണെന്ന് മുഖ്യമന്ത്രി കൊച്ചിയില്‍ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ ആവശ്യം നേടിയെടുക്കാൻ എല്ലാ അംഗങ്ങളും ഒരുമിച്ച് നില്‍ക്കണം. സഭാ സമ്മേളനത്തിന് മുമ്ബ് പാർലമെൻറ് അംഗങ്ങളുടെ യോഗം വിളിക്കുന്നത് അതുകൊണ്ടാണാണ്. രാജ്യസഭ അംഗമെന്ന നിലയില്‍ ബ്രിട്ടാസ് ആ ഇടപെടല്‍ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ സിപിഎം കുറ്റക്കാരെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടക്കുകയാണെന്നും അതില്‍ കൂടുതല്‍ അഭിപ്രായം പറയാനില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. മസാല ബോണ്ടിലെ കിഫ്ബിക്കെതിരായ ഇഡി നോട്ടീസ് പരിഹാസ്യമെന്നും മുഖ്യമന്ത്രി വിമർശിച്ചു.
SUMMARY: Rahul Mangkootil is a sexually perverted person, some have taken steps to provide protection to the accused: Chief Minister














