ബെംഗളൂരു: നഗരത്തിലെ എച്ച്. എസ്. ആർ ലേഔട്ടിലുള്ള സ്വകാര്യ വില്ലയിൽ അനുമതിയില്ലാതെ സംഘടിപ്പിച്ച റേവ് പാർട്ടിയിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ മിന്നൽ റെയ്ഡിൽ സംഘാടകരായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച രാത്രിയാണ് സി.സി.ബി. സംഘം പരിശോധന നടത്തിയത്. ദീക്ഷിത്, വേദാന്ത പണ്ഡിറ്റ്,ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്.
റെയ്ഡിനിടെ വില്ലയിൽ നിരവധി പേർ മദ്യപിച്ചും പാർട്ടിയിൽ പങ്കെടുക്കുന്നതായും കണ്ടെത്തി. പരിശോധനയിൽ നിരോധിച്ച ഹുക്കാ ഉൽപ്പന്നങ്ങളും ഇ-സിഗരറ്റുകളും ഉപയോഗിച്ചതായി കണ്ടെത്തിയതായി പോലീസ് അറിയിച്ചു. കൂടാതെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങളും ലംഘിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.
അനുമതിയില്ലാതെ വില്ലയിൽ പാർട്ടി സംഘടിപ്പിച്ചതിനും നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കിയതിനുമാണ് മൂന്ന് സംഘാടകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്തത്. പാർട്ടിയിൽ പങ്കെടുത്ത മറ്റ് ആളുകളെ ചോദ്യം ചെയ്യുകയും സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയാണ് സി.സി.ബി.
ബെംഗളൂരുവിൽ അനധികൃത റേവ് പാർട്ടികൾക്കും ലഹരി വസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ വില്ലകളിലും ഫാംഹൗസുകളിലും അനുമതിയില്ലാതെ സംഘടിപ്പിക്കുന്ന പാർട്ടികൾക്കെതിരെ ഇനിയും വ്യാപക പരിശോധനകൾ തുടരുമെന്നും സി.സി.ബി. മുന്നറിയിപ്പ് നൽകി.
SUMMARY: Drug party at HSR Layout; Three arrested
















