തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിലെത്തിയത്. ക്രമക്കേട് തെളിഞ്ഞതിനെ തുടർന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയിരുന്നു. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുകയാണ്. ജീവനക്കാരും സിപിഎം ഭരണസമിതിയും ചേർന്ന് നൂറു കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയെന്നായിരുന്നു പരാതി. 250ലേറെ നിക്ഷേപകരുടെ പണമാണ് നഷ്ടമായത്.
മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍, മുന്‍ പ്രസിഡന്റ് ആര്‍ പ്രദീപ്കുമാര്‍ അടക്കം മൂന്ന് പ്രതികളാണ് ഈ കേസില്‍ ഇതുവരെ പിടിയിലായത്. ഇതില്‍ രാജേന്ദ്രകുമാര്‍ ആണ് ഏറ്റവും അവസാനം പിടിയിലായത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം 31 കോടി രൂപ ഇയാള്‍ കവര്‍ന്നു. കഴിഞ്ഞ ദിവസം രാജേന്ദ്രനെ ബാങ്കിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നാണ് സൂചന.
34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ട്. ഇതില്‍ 15.55 കോടി രൂപയ്ക്ക് മാത്രമേ ഈടായി രേഖയുളളൂ. വിശദമായ രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ രാജേന്ദ്രകുമാറിന് മറ്റു പ്രതികളിലേക്കുള്ള സൂചനകള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തെളിവെടുപ്പ് നടക്കുന്നു എന്ന വിവരമറിഞ്ഞ് നൂറുകണക്കിന് നിക്ഷേപകര്‍ പ്രതിഷേധവുമായി ബാങ്കിലെത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിലില്‍ വന്നിരിക്കേയുള്ള ഇഡിയുടെ പരിശോധന സിപിഎമ്മിന് വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍.
SUMMARY: ED inspects Nemom Co-operative Bank, uncovers irregularities worth Rs 100 crore













