ബെംഗളൂരു: മഹർഷി വാൽമീകി കോർപറേഷൻ അഴിമതിയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഈ വർഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബെള്ളാരി മണ്ഡലത്തിലെ വോട്ടർമാരെ സ്വാധീനിക്കാനാണ് കോർപറേഷൻ ഫണ്ട് ദുരുപയോഗം ചെയ്തതെന്ന് ഇഡി അറിയിച്ചു. തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് ചെയ്യാനാണ് പണം ഉപയോഗിച്ചത്.
മണ്ഡലത്തിലെ ഏഴ് ലക്ഷത്തിലധികം ആളുകൾക്ക് 200 രൂപ വീതം അനധികൃതമായി നൽകിയിരുന്നു. ഇതിന് പുറമെ ചില രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി ഫ്ലൈറ്റ് ബുക്ക് ചെയ്യൽ, വൈദ്യുതി ബില്ലുകൾ അടയ്ക്കൽ, വാഹന അറ്റകുറ്റപ്പണികൾ, ഗാർഹിക ജീവനക്കാരുടെ പ്രതിമാസ ശമ്പളം എന്നീ സ്വകാര്യ ചെലവുകൾക്കായും ഫണ്ട് ഉപയോഗിച്ചിരുന്നു.
കേസിൽ അറസ്റ്റിലായ മുൻ മന്ത്രി ബി. നാഗേന്ദ്രയ്ക്ക് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ നാഗേന്ദ്രയാണ് കേസിലെ മുഖ്യ സൂത്രധാരൻ എന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷന്‍റെ അക്കൗണ്ടന്‍റായിരുന്ന ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തതിന് പിന്നാലെയാണ് കോർപ്പറേഷനിൽ കോടികളുടെ അഴിമതി നടന്നതായി തെളിഞ്ഞത്. കോർപറേഷൻ അനധികൃത കൈമാറ്റങ്ങള്‍ നടത്തിയെന്നും ഗ്രാന്‍റ് തുക ദുരുപയോഗം ചെയ്‌തുവെന്നും മരണക്കുറിപ്പെഴുതിയ ശേഷമാണ് ചന്ദ്രശേഖരൻ ആത്മഹത്യ ചെയ്‌തത്.
പട്ടികജാതി ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ബി നാഗേന്ദ്ര എംഎൽഎയുടെ പേരും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. അന്ന് ബി. നാഗേന്ദ്ര മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നാഗേന്ദ്ര മന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
TAGS: KARNATAKA | VALMIKI SCAM
SUMMARY: Ktaka Valmiki funds misused to bribe Bellary LS voters with Rs 200 each