തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. വോട്ടെടുപ്പ് രണ്ടുഘട്ടമായാവും നടക്കുകയെന്നാണ് സൂചന. തിരഞ്ഞെടുപ്പ് തീയതികള്‍, നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി എന്നിവയടക്കം ഉച്ചയോടെ അറിയാം.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. പ്രഖ്യാപനത്തിനുശേഷം അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഡിസംബര്‍ 21നകം തദ്ദേശ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരണമെന്നാണ് ചട്ടം.
പ്രഖ്യാപനം വന്നാലുടൻ തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക പുറത്തുവിടാനാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. അതേസമയം അന്തിമ സ്ഥാനാർത്ഥി പട്ടിക ഇന്ന് പൂർത്തിയാക്കുമെന്നാണ് കോൺഗ്രസടക്കം യുഡിഎഫ് കക്ഷികളിൽ നിന്നുള്ള സൂചന.പ ല കോർപ്പറേഷനുകളിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
തലസ്ഥാന നഗരസഭാ ഭരണം പിടിക്കുന്നതിന് ആദ്യം കോൺഗ്രസും പിന്നീട് ബിജെപിയും ഇതിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മുൻ എംഎൽഎ ശബരീനാഥനെ മുൻനിർത്തി നഗരസഭയിലെ നഷ്‌ടമായ പ്രതാപം മടക്കിക്കൊണ്ടുവരാനും ഭരണം കൈപ്പിടിയിലാക്കാനുമാണ് കോൺഗ്രസ് ശ്രമം. 63 സ്ഥാനാർത്ഥികളെ പാർട്ടി പ്രഖ്യാപിച്ചുകഴിഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ചിരുന്നു. 67 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. ബിജെപി നേതാവ് വി വി രാജേഷ്, മുന്‍ ഡിജിപി ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ മത്സരരംഗത്തുണ്ട്. വി വി രാജേഷ് കൊടുങ്ങാനൂരിലും ആര്‍ ശ്രീലേഖ ശാസ്തമംഗലം വാര്‍ഡിലും മത്സരിക്കും. കോണ്‍ഗ്രസ് നേതാവ് കെ എസ് ശബരീനാഥനെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ ബിജെപി പ്രഖ്യാപിച്ചിട്ടില്ല. കവടിയാറില്‍ അടുത്ത ഘട്ടത്തില്‍ മാത്രമായിരിക്കും പ്രഖ്യാപനം.
കൊല്ലം കോർപറേഷനിൽ 9 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ യുഡിഎഫിനു ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല. ഇന്നു ചർച്ചയുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നീളും
തിരഞ്ഞെടുപ്പിന് പൂർണസജ്ജമാണെന്നും അതിദാരിദ്രമുക്തമായ കേരളത്തിന്റെ പ്രഖ്യാപനമടക്കം ഗുണം ചെയ്യുമെന്നുമാണ് ഇടത് മുന്നണിയുടെ പ്രതീക്ഷ. സംസ്ഥാനത്ത് 87 നഗരസഭകളിൽ 44 എണ്ണം ഇടതുപക്ഷവും 41 എണ്ണം യുഡിഎഫും രണ്ടെണ്ണം ബിജെപിയുമാണ് ഭരിക്കുന്നത്. 14 ജില്ലാ പഞ്ചായത്തുകളിൽ11ലും ഇടത് ഭരണമാണ്. മൂന്നിടത്താണ് യുഡിഎഫ്.ബ്ളോക്ക് പഞ്ചായത്തുകളിലും ഇടത് ആധിപത്യമാണ് സംസ്ഥാനത്തുള്ളത്.152 ബ്ളോക്കുകളിൽ 113ഉം ഇടതുമുന്നണിയാണ്. 38 ഇടങ്ങളിലാണ് യുഡിഎഫ്. 941 ഗ്രാമപഞ്ചായത്തുകളിൽ 571ഉം ഇടതിനൊപ്പമാണ്. 351ൽ യുഡിഎഫും എൻഡിഎ 12ഉം മറ്റുള്ളവർ ഭരിക്കുന്നത് ഏഴുമാണ്.
SUMMARY: Election announcement today; Election Commission’s press conference at noon













