സ്വിറ്റ്‌സർലൻഡിനെ ഷൂട്ടൗട്ടിൽ തോൽപിച്ച് ഇംഗ്ലണ്ടും തുർക്കിയെ കീഴടക്കി നെതർലൻഡ്‌സും യൂറോ കപ്പ് ഫുട്ബോൾ സെമിയിൽ കടന്നു. ബുധനാഴ്‌ച നടക്കുന്ന സെമിയിൽ ഇരു ടീമുകളും ഏറ്റുമുട്ടും. ചൊവ്വാഴ്‌ച നടക്കുന്ന ആദ്യ സെമിയിൽ ഫ്രാൻസും സ്‌പെയ്‌നും തമ്മിലാണ് പോര്.
ഇംഗ്ലണ്ടും സ്വിസും തമ്മിലുള്ള കളി നിശ്‌ചിതസമയത്തും അധികസമയത്തും 1–-1നാണ് കളി അവസാനിച്ചത്. ഷൂട്ടൗട്ടിൽ 5-3നാണ് ഇംഗ്ലണ്ടിന്റെ ജയം. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ഗോൾ നേടാനായില്ല. ഇടവേളക്ക് ശേഷം 75ാം മിനുട്ടിൽ ബ്രീൽ ഡൊണാൾഡ് എംബോളോയിലൂടെ സ്വിറ്റ്‌സർലാൻഡ് മുന്നിലെത്തി. ക്ലോസ്സ് റേഞ്ചിൽ നിന്നായിരുന്നു എംബോളോ ഇംഗ്ലീഷ് വല തുളച്ചത്. വലതു വിംഗിൽ പെനാൽറ്റി ബോക്സിനടുത്തുനിന്ന് ഡാൻ എൻഡോയെ നൽകിയ ക്രോസ്സ് പിടിച്ചെടുത്ത എംബോളോ പന്ത് അനായാസം വലയിലെത്തിച്ചു.
അപകടം തിരിച്ചറിഞ്ഞ ഇംഗ്ലണ്ട് ആക്രമണ ശേഷി വർധിപ്പിക്കുകയും അഞ്ച് മിനുട്ടിനകം സമനില നേടുകയുമായിരുന്നു. ബുകയോ സാകയാണ് ഇംഗ്ലണ്ടിനായി സ്‌കോർ ചെയ്തത്. തുടക്കം മുതൽ തന്നെ ഇരു ടീമുകളും ആക്രമണ ശൈലി പുറത്തെടുത്തെങ്കിലും ഇരുഭാഗത്തെയും പ്രതിരോധ മതിൽ ഇളക്കാനായില്ല.
തുർക്കിക്കെതിരെ ആറ് മിനിറ്റിൽ രണ്ട് ഗോളടിച്ചാണ് ഓറഞ്ചുപട 2–-1ന് സെമി ഉറപ്പിച്ചത്. ആദ്യപകുതിക്ക് തൊട്ടുമുമ്പ് സമേത് അൽകയ്‌ദിന്റെ ഗോളിൽ തുർക്കിയാണ് ലീഡ് നേടിയത്. 70–-ാം മിനിറ്റിൽ സ്‌റ്റെഫാൻ ഡി വ്രിയ് ഡച്ചിനെ ഒപ്പമെത്തിച്ചു. ആറ് മിനിറ്റിനുള്ളിൽ മെർട് മുൾദുറുടെ പിഴവുഗോൾ ഡച്ചിന് ലീഡ് നൽകി.
<BR>
TAGS : EURO CUP 2024
SUMMARY : Euro Cup; England and the Netherlands in the semi-finals