ബെംഗളൂരു: എസ് എൽ ഭൈരപ്പയ്ക്ക് വിട നല്‍കി കന്നഡ സഹൃദയലോകം. മൈസൂരുവിലുള്ള ചാമുണ്ഡി കുന്നുകളുടെ താഴ്‌വരയിലെ രുദ്രഭൂമിയിൽ ഇന്നുച്ചയ്‌ക്ക് സംസ്കാര ചടങ്ങുകൾ നടന്നു. പൂർണ്ണ സർക്കാർ ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ രവിശങ്കറും ഉദയ് ശങ്കറും അന്ത്യകർമങ്ങൾ നിർവഹിച്ചു. കേന്ദ്രമന്ത്രി പ്രഹ്ളാദ് ജോഷി, ജില്ലയുടെ ചുമതലയുള്ള മന്ത്രി എച്ച്.സി. മഹാദേവപ്പ, എംഎൽഎ ടി.എസ്. ശ്രീവത്സ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച ഉച്ചയോടെ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യാഴാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ ഭൗതികശരീരം മൈസൂരുവിലെ കലാമന്ദിരയിൽ പൊതുദർശനത്തിന് എത്തിച്ചപ്പോള്‍ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. വെള്ളിയാഴ്ച രാവിലെ കുവേംപുനഗറിലെ ഉദയരവി റോഡിലുള്ള അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിച്ച് ശേഷമായിരുന്നു സംസ്കാരചടങ്ങുകള്‍.
ആറ് പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സാഹിത്യ ജീവിതത്തിൽ 25 നോവലുകൾ എഴുതി. അവസാനത്തേത് രാമായണത്തിന്റെ പുനരാഖ്യാനമായ ഉത്തരകാണ്ഡം (2017) ആയിരുന്നു. ഉത്തരകാണ്ഡത്തിനുശേഷം, അദ്ദേഹം എഴുത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ആദ്യ നോവൽ ഭീമകായ 1958 ൽ പ്രസിദ്ധീകരിച്ചു.
മഹാഭാരതത്തിന്റെ പുനരാഖ്യാനമായ പർവ (1979), വംശവൃക്ഷ (1965), ഗൃഹഭംഗ (1970) എന്നീ നോവലുകൾ കന്നഡ സാഹിത്യത്തിലെ ക്ലാസിക്കുകളായി കണക്കാക്കപ്പെടുന്നു. 2010-ൽ മന്ദ്ര (2001) എന്ന നോവലിന് സരസ്വതി സമ്മാൻ അവാർഡ് നേടി. 2023-ൽ പത്മഭൂഷൺ ലഭിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, കന്നഡ സാഹിത്യ അക്കാദമി അവാർഡ്, വാഗ്വിലാസിനി പുരസ്കാരം, എൻ. ടി. ആർ പുരസ്കാരം, പംപ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
SUMMARY: Farewell to SL Bhyrappa; Funeral held with full state honours in Mysuru